22-ാം മിനിററില്‍ ഹൂലിയൻ ക്വിനോനെസിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31ാം മിനിറ്റില്‍ റൗൾ ഹിമെനെസിന്‍റെ ഗോളിലൂടെ ലീഡുയര്‍ത്തി.
മെക്സിക്കോ സിറ്റി: ഇക്വഡോറിനെ വീഴ്ത്തി മെക്സിക്കോ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിററില്‍ ഹൂലിയൻ ക്വിനോനെസിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31ാം മിനിറ്റില്‍ റൗൾ ഹിമെനെസിന്‍റെ ഗോളിലൂടെ ലീഡുയര്‍ത്തി.കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇക്വഡോർ താരം പിയറോ ഹിൻകാപിക്ക് വായ പൊത്തി സംസാരിച്ചതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ പത്തുപേരുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് - ഡി.ആർ കോംഗോ മത്സരത്തിലെ വിജയികളെയായിരിക്കും മെക്സിക്കോ നേരിടുക.
കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം നിശ്ചിത സമയത്തിലും വൈകിയാണ് ആരംഭിച്ചത്. തുടക്കം മുതല്‍ കളിയിലുടനീളം ആധിപത്യം പുലർത്തിയത് മെക്സിക്കോ ആയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 22-ാം മിനിറ്റിൽ തന്നെ മെക്സിക്കോ ആദ്യ വെടിപൊട്ടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഹൂലിയൻ ക്വിനോനെസ് ആണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോളിന്‍റെ ആവേശം അടങ്ങും മുൻപ് 31-ാം മിനിറ്റിൽ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി പരിചയസമ്പന്നനായ സ്ട്രൈക്കർ റൗൾ ഹിമെനെസ് മെക്സിക്കോയുടെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).
ആദ്യ പകുതിയിൽ ഇക്വഡോറിനെ പൂർണ്ണമായും പ്രതിരോധത്തിലാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിൽ പന്തടക്കത്തിൽ ഇക്വഡോർ അൽപം മുന്നിട്ടുനിന്നെങ്കിലും മെക്സിക്കോയുടെ ശക്തമായ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല. എണ്ണപ്പെട്ട ചില അവസരങ്ങൾ ഇക്വഡോർ താരം എന്നെർ വലൻസിയയും സംഘവും സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ കളി പരുക്കനായതോടെ അലൻ ഫ്രാങ്കോ, കെൻട്രി പായേസ്, മോയ്സസ് കൈസെഡോ എന്നീ ഇക്വഡോര്‍ താരങ്ങള്‍ മഞ്ഞക്കാർഡ് വാങ്ങി.
