സമസ്തയുടെ നിർദ്ദേശം തള്ളി ശിവൻകുട്ടി; 'ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യം, അവകാശങ്ങൾക്ക് മേൽ കൈകടത്തരുത്'
ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവൻകുട്ടി
കോഴിക്കോട് : ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുള്ള സമസ്തയുടെ നിർദ്ദേശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും ശിവൻകുട്ടി കോഴിക്കോട്ട് പറഞ്ഞു. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കുട്ടികളുടേത് മാത്രമല്ല, ഫുട്ബോൾ ആവേശം മുതിർന്നവരുടേതും; സമസ്ത നിയന്ത്രണത്തിൽ എം കെ മുനീർ
ഫുട്ബോൾ ആവേശത്തിനെതിരായ സമസ്ത ഖുതുബ കമ്മിറ്റിയുടെ നിർദ്ദേശം വലിയ വിവാദമാണ് ഇതിനോടകം സൃഷ്ടിച്ചത്. താരാരാധന അതിരുകടക്കരുതെന്നും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ലെന്നുമാണ് സമസ്ത ഖുതുബ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കളി കാണാനായി നമസ്കാരം ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമസ്ത വിശദീകരിക്കുന്നു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നുവെന്നത് ആശ്ചര്യമാണ്. ഇത് കാൽപന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണെന്നും കുറിപ്പിൽ പറഞ്ഞു. സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിൻ്റെ പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.
'കൃത്യസമയത്ത് നമസ്കാരത്തിനെത്തണം, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ'; വിശ്വാസികൾക്ക് ലോകകപ്പ് നിർദേശവുമായി സമസ്ത