കരുത്തരായ ബെൽജിയത്തെ ഇറാൻ ഗോൾരഹിത സമനിലയിൽ തളച്ചു. ഏഴ് ഗംഭീര സേവുകളുമായി ഇറാൻ ഗോൾകീപ്പർ അലിറെസ ബെയ്റൻവാണ്ട് കളിയിലെ താരമായി.
കാലിഫോർണിയ: ഗോൾഡൻ ജെനറേഷൻ പടിയിറങ്ങിത്തുടങ്ങിയെങ്കിലും ബെൽജിയത്തിൽ പ്രതിഭകൾക്ക് കുറവില്ല. ഗോൾ വല കാക്കാൻ തിബോ കുർട്ട്വ, മധ്യനിരയിൽ തിളങ്ങാൻ കെവിൻ ഡി ബ്രുയ്ൻ, കൂടെ ട്രോസാർഡ്, ടൈലമാൻസ്, ലുക്കാക്കു തുടങ്ങീ മത്സ്രഫലം മാറ്റിമറിക്കാൻ കെല്പുള്ള താരങ്ങൾ ബെൽജിയം സ്‌ക്വാഡിനുണ്ട്. എന്നാൽ ഗ്രൂപ്പി ജിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയത്തെ പൂട്ടിയ ഇറാനിയൻ ഫുട്ബോൾ ആരാധകർ കണ്ടത്. ഗോൾ രഹിത സമനിലയാണ് ഇന്നലെ കാലിഫോർണിയയിൽ അരങ്ങേറിയത്.
മത്സരത്തിലെ താരമായത് ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന മുപ്പത്തിമൂന്നുകാരൻ. ഗോൾ എന്നുറപ്പിച്ച ബെൽജിയത്തിന്റെ ഏഴ് അവസരങ്ങളാണ് ബെയ്റൻവാണ്ട് രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതലേ കൃത്യമായ ആക്രമിച്ച് കളിച്ച ബെൽജിയം ഇറാന്റെ വലനിറയ്ക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മത്സരത്തിനിറങ്ങിയത്.
എന്നാൽ ബെൽജിയത്തിന്റെ ഓരോ മുന്നേറ്റത്തിനും തടയിടാൻ അലിറെസ ബെയ്റൻവാണ്ട് എന്ന ഗോൾ കീപ്പറുടെ ചോരാത്ത കൈകളുണ്ടായിരുന്നു. മത്സരത്തിന്റെ അൻപതറിയൊന്നാം മിനിറ്റിൽ ബെയ്റൻവാണ്ട് നടത്തിയ ഗംഭീര സേവ് ആണ് മത്സരത്തിന്റെ ഗതി തന്നെ നിർണയിച്ചത്. 2018 ഫിഫ ലോകകപ്പിൽ പോർചുഗലിനെതിരായ ഗ്രൂപ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി അന്നും ബെയ്റൻവാണ്ട് ഇറാന്റെ രക്ഷകനായിരുന്നു.
ബെൽജിയത്തിനെതിരെ ശക്തമായ ആക്രമണങ്ങൾ തന്നെയായിരുന്നു ഇറാനും മത്സരത്തിലുടനീളം നടത്തിയത്. മൂന്ന് ഷോട്ട് ഓൺ ടാർഗറ്റുകളാണ് ഇറാൻ ബെൽജിയത്തിനെതിരെ നടത്തിയത്.മത്സരത്തിന്റെ അറുപത്തിയാറാം മിനിറ്റിൽ ഇറാൻ നടത്തിയ കൗണ്ടർ അറ്റാക്ക് ഗോൾ ആവുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് നഥാൻ ൻഗോയ് ഇറാൻ താരത്തെ ടാക്കിൾ ചെയ്തുവീഴ്ത്തുന്നത്. ഉടൻ തന്നെ റെഡ് കാർഡ് നൽകി റഫറി ൻഗോയെ പുറത്തേക്ക് പറഞ്ഞയച്ചു. ശേഷിക്കുന്ന മത്സരം പത്തുപേരുടെ കളിച്ച ബെൽജിയത്തെ തോൽവിയിൽ നിന്ന് രക്ഷിച്ചതും തിബോ കുർട്ട്വയുടെ മിന്നും സേവുകളാണ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഗ്രൂപ് ജിയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ബെൽജിയം. നാല് പോയന്റുകളുമായി ഈജിപ്താണ് ഒന്നാം സ്ഥാനത്ത്. ഗോൾ വ്യത്യസത്തിൽ ഇറാൻ രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ അവസാന കളിയിൽ ന്യൂസിലൻഡുമായി ജയിച്ചാൽ മാത്രമേ ബെൽജിയത്തിന് അടുത്തിയതാ റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. അതേസമയം ഈജിപ്തുമായുള്ള മത്സരം ഇറാനും പ്രധാനപ്പെട്ടതാണ്.



