മത്സരത്തിന്‍റെ 26-ാം മിനിറ്റിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്പൈഡർ ക്യാമറയിൽ നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു.
ബുഡാപെസ്റ്റ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ സ്പൈഡര്‍ ക്യാമറ ഗ്രൗണ്ടിലേക്ക് പൊട്ടിവീണു. ഹംഗറിയും കസാഖിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗ്രൗണ്ടിന് മുകളിൽ തൂക്കിയിട്ടിരുന്ന സ്പൈഡർ ക്യാമറ പെട്ടെന്ന് ഗ്രൗണ്ടിലേക്ക് തകർന്നു വീണത്. ഹംഗറിയിലെ നാഗ്യെർഡെയ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടയിലാണ് കളിക്കാരെയും കാണികളെയും ഒരേപോലെ ഞെട്ടിച്ച സംഭവം. ടച്ച്‌ലൈനിന് തൊട്ടടുത്ത് നിന്നിരുന്ന ക്യാമറാമാന്‍റെ തൊട്ടുമുന്നിലേക്കാണ് ക്യാമറ പതിച്ചത്. അദ്ദേഹം അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
മത്സരത്തിന്‍റെ 26-ാം മിനിറ്റിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്പൈഡർ ക്യാമറയിൽ നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. ക്യാമറയെ താങ്ങിനിർത്തിയിരുന്ന കേബിളുകളിലൊന്നിന് തീപിടിച്ച് കേടുപാടുകൾ സംഭവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഹംഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗ്രൗണ്ടില്‍ നിന്ന് 20 മീറ്ററിലധികം (ഏകദേശം 65 അടി) ഉയരത്തിൽ നിന്നിരുന്ന ഭാരമേറിയ ക്യാമറയാണ് നിമിഷങ്ങൾക്കകം താഴേക്ക് പതിച്ചത്. ഹംഗറി കളിക്കാരുടെ വാം-അപ്പ് ഏരിയയ്ക്ക് തൊട്ടടുത്താണ് ക്യാമറ വന്നു വീണത്. സപ്പോര്‍ട്ട് സ്റ്റാഫും കളിക്കാരും ആ സമയൺ ഒരൽപ്പം മാറിയാണ് നിന്നിരുന്നത് എന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
അപകടത്തെത്തുടർന്ന് കളി അൽപ്പനേരത്തേക്ക് നിർത്തിവെച്ചു. മത്സരത്തിന്‍റെ 26-ാം മിനിറ്റിൽ റഫറി കളിക്കാർക്ക് ഡ്രിങ്ക്സ് ബ്രേക്ക് അനുവദിക്കുകയും ഈ സമയം കൊണ്ട് സുരക്ഷാ ജീവനക്കാരെത്തി തകർന്ന ക്യാമറയും കേബിളുകളും മൈതാനത്തുനിന്ന് മാറ്റുകയുമായിരുന്നു. 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാൻ ഇരുടീമുകൾക്കും കഴിഞ്ഞിരുന്നില്ല. അപകടത്തിനു ശേഷം പുനരാരംഭിച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) ഹംഗറി കസാഖിസ്ഥാനെ പരാജയപ്പെടുത്തി.
