ഇതേ സമയം മുസ്ലീംങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളില്‍ 50 ശതമാനം കുറവ് സംഭവിച്ചതായും പഠനം കണ്ടെത്തി

ലണ്ടന്‍: ലിവര്‍പൂള്‍ ക്ലബില്‍ ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സല എത്തിയതില്‍ പിന്നെ ലിവര്‍പൂള്‍ പട്ടണത്തിലെ ഇസ്ലാമോഫോബിയ വന്‍തോതില്‍ കുറഞ്ഞതായി പഠനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇത് വെളിവായത്. 2017 ജൂണില്‍ സല ലിവര്‍പൂളുമായി കരാര്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുള്ള കാലയളവില്‍ ലിവര്‍പൂള്‍ പ്രദേശത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ 18.9 ശതമാനമായി കുറഞ്ഞതായി പഠനം പറയുന്നു.

ഇതേ സമയം മുസ്ലീംങ്ങള്‍ക്കെതിരായ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളില്‍ 50 ശതമാനം കുറവ് സംഭവിച്ചതായും പഠനം കണ്ടെത്തി. റോമയില്‍ നിന്നും 34 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ടിനാണ് 2017 ല്‍ സല ലിവര്‍പൂളില്‍ എത്തുന്നത്. പിന്നീട് ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാനും, 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടികൊടുക്കാനും സലയ്ക്കായി.

മുസ്ലീങ്ങളുമായി അടുത്ത് ഇടപഴകാനുള്ള സാഹചര്യം സാലയുടെ സാന്നിധ്യം ഉണ്ടാക്കിയതോടെയാണ് കുറ്റക‍ൃത്യ നിരക്കുകള്‍ കുറയാന്‍ കാരണം എന്ന് സ്റ്റാന്‍ഫോര്‍ഡിന്‍റെ പഠനം പറയുന്നു. സെലിബ്രേറ്റികള്‍ വിചാരിച്ചാല്‍ സമൂഹത്തിലെ ചില വംശീയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും എന്നതാണ് ഇത് തെളിയിക്കുന്നത് എന്നും പഠനം പറയുന്നു.