ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻമാരായ ചെൽസിക്ക് കോടികൾ സമ്മാനം. 

ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്‍മാരായ ചെല്‍സിക്ക് കൈനിറയെ പണം. പി എസ് ജിയെ തകര്‍ത്താണ് ചെല്‍സി ചാമ്പ്യന്‍മാരായത്. പ്രവചനങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയുള്ള കിരീടധാരണമായിരുന്നു ചെല്‍സിയുടേത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും തുരത്തിയ പി എസ് ജി ഫിഫ ക്ലബ് ലോകകപ്പില്‍ ചാമ്പ്യന്‍മാരാവുമെന്നാണ് മിക്കവരും പ്രവചിച്ചിരുന്നത്.എന്നാല്‍ ചെല്‍സിയുടെ മൂന്നടിക്ക് മറുപടി നല്‍കാനാവാതെ യുവേഫ ചാന്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി നിലംപൊത്തി.

കോള്‍ പാമര്‍ ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോള്‍ യാവോ പെഡ്രോയുടെ ഗോള്‍ പിഎസ്ജിയുടെ കഥകഴിച്ചു. ആദ്യപകുതിയിലായിരുന്നു ചെല്‍സിയുടെ മൂന്ന് ഗോളും. കിരീട ധാരണത്തോടെ ചെല്‍സിക്ക് പ്രതിഫലമായി കിട്ടിയത് 1,232.95 കോടി രൂപ. രണ്ടാം സ്ഥാനക്കാരായ പിഎസ്ജിക്കുമുണ്ട് കൈനിറയെ പണം. 1,132.71 കോടി രൂപ. ചെല്‍സിക്കും പിഎസ്ജിക്കും ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ ജയത്തിനും പതിനേഴേ കാല്‍ കോടിരൂപ വീതം. പ്രീ ക്വാര്‍ട്ടര്‍ ജയത്തിന് അറുപത്തിനാലര കോടിരൂപയും ക്വാര്‍ട്ടറിലെ ജയത്തിന് 112 കോടി രൂപയും. സെമി കടമ്പ കടന്നപ്പോള്‍ ചെല്‍സിക്കും പിഎസ്ജിക്കും കിട്ടിയത് 180 കോടി 65 ലക്ഷം രൂപ വീതം. കപ്പടിച്ച ചെല്‍സിയുടെ സമ്മാനത്തുക 344 കോടി രൂപ. രണ്ടാം സ്ഥാനക്കാരായ പിഎസ്ജിക്ക് 258 കോടി രൂപയും.

ക്രിസ്റ്റിയാനോയുടെ റെക്കോഡിന് ഇളമില്ല

ഫിഫ ക്ലബ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡ!!ോയുടെ റെക്കോര്‍ഡിന് ഇത്തവണയും ഇളക്കം തട്ടിയില്ല. ക്ലബ് ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്ന റെക്കോര്‍ഡാണ് ഇത്തവണയും റൊണാള്‍ഡോയുടെ പേരിനൊപ്പം തുടരുന്നത്. ഏഴ് ഗോളുമായാണ് റൊണാള്‍ഡോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 2029 വരെ ഈ റെക്കോര്‍ഡിന് പുതിയ അവകാശികള്‍ ഉണ്ടാവില്ല. ലിയോണല്‍ മെസ്സി, കരിം ബെന്‍സേമ, ഗാരത് ബെയ്ല്‍ എന്നിവര്‍ ആറുഗോള്‍ വീതം നേടിയിട്ടുണ്ട്. 2029ലാണ് അടുത്ത ഫിഫ ക്ലബ് ലോകകപ്പ് നടക്കുക.

YouTube video player