ഖത്തറില്‍ ആഫ്രിക്കന്‍ വിപ്ലവം! പ്രവചനങ്ങളെ കാറ്റിൽപ്പറത്തി, വമ്പന്മാരെ വീഴ്ത്തി, ചരിത്രം രചിച്ച് മൊറോക്കോ
ഈ ലോകകപ്പിലെ കടുകട്ടി ഗ്രൂപ്പായ എഫില്‍ നിന്നാണ് മൊറോക്കോ ആദ്യ റൗണ്ട് കടക്കുന്നത്. യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയവും ക്രൊയോഷ്യയും കാനഡയുമായിരുന്നു മറ്റ് ടീമുകള്‍. ഗ്രൂപ്പില്‍നിന്ന് ബെല്‍ജിയവും ക്രൊയേഷ്യയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രവചനം.
അത്ഭുതങ്ങളുടെ കലവറയായി മാറുകയാണ് ഖത്തർ ലോകകപ്പ്. ലിയോണൽ മെസിയുടെ അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ തുടങ്ങി വെച്ച മാജിക് ഇപ്പോൾ മൊറോക്കോയിൽ എത്തി നിൽക്കുന്നു. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കൻ രാജ്യമെന്ന ഖ്യാതിയാണ് മൊറോക്കോക്ക് ലഭിച്ചത്. കുഞ്ഞന്മാരുടെ കുതിപ്പും വമ്പന്മാരുടെ കിതപ്പും കണ്ട അത്ഭുത ലോകകപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. ഫേവറിറ്റുകളായി എത്തിയ ജർമനിയും ബെൽജിയവും ആദ്യ റൗണ്ട് കടക്കാതെ പുറത്തായപ്പോൾ പ്രീ ക്വാർട്ടറിൽ സ്പെയിനും വീണപ്പോൾ ഏഷ്യൻ, ആഫ്രിക്കൻ ടീമുകൾ ലോകഫുട്ബോളിൽ തങ്ങൾക്കും ഭാവിയുണ്ടെന്ന് തെളിയിച്ചു. ക്വാർട്ടറിൽ ബ്രസീലും പോർച്ചുഗലും തോറ്റ് പുറത്തായപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി ആഫ്രിക്കൻ ശക്തികളായ മൊറോക്കോ സെമി ഫൈനലിൽ പ്രവേശിച്ചതാണ് ഈ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്ന്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് മൊറോക്കോ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
മൊറോക്കോ വന്ന വഴി
ഈ ലോകകപ്പിലെ കടുകട്ടി ഗ്രൂപ്പായ എഫില്‍ നിന്നാണ് മൊറോക്കോ ആദ്യ റൗണ്ട് കടക്കുന്നത്. യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയവും ക്രൊയോഷ്യയും കാനഡയുമായിരുന്നു മറ്റ് ടീമുകള്‍. ഗ്രൂപ്പില്‍നിന്ന് ബെല്‍ജിയവും ക്രൊയേഷ്യയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍, പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് മൊറോക്കോ ഗ്രൂപ് ചാമ്പ്യന്മാരായി. കരുത്തരായ ക്രൊയേഷ്യയെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തളച്ചു. രണ്ടാം മത്സരത്തിൽ ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. മൂന്നാം മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിനായിരുന്നു എതിരാളി. കളംനിറഞ്ഞ് കളിച്ച സ്പെയിനിനെ നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിത സമനിലയിൽ തളച്ചു. ഷൂട്ടൗട്ടിൽ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. ക്വാർട്ടറിൽ കരുത്തരായ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സെമിയിൽ ഇടം പിടിച്ചു.
ആഫ്രിക്കക്ക് പുതുചരിത്രം
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യടീമായി മൊറോക്കോ മാറി. ഇതുവരെ ക്വാർട്ടർ ഫൈനൽ വരെയാണ് ആഫ്രിക്കൻ കരുത്തരുടെ കുതിപ്പ്. 1990ൽ കാമറൂണാണ് ആദ്യമായി ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം. റോജർ മില്ലറുടെ കരുത്തിൽ കുതിച്ച കാമറൂൺ അവസാന എട്ടിൽ ഇംഗ്ലണ്ടിനോട് പൊരുതി തോറ്റു. പിന്നീട് 2002ൽ സെനഗൽ ക്വാർട്ടറിലെത്തി. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് തുടങ്ങിയ സെനഗൽ ക്വാർട്ടറിൽ വീണു. പിന്നീട് 2018ലും 2022ലും സെനഗൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഘാന 2010ൽ ക്വാർട്ടറിലെത്തി. യുറുഗ്വായോട് പൊരുതി തോറ്റാണ് ഘാന പുറത്താകുന്നത്. ഈ മത്സരത്തിലാണ് യുറുഗ്വായ് താരം ലൂയി സുവാരസ് കൈ കൊണ്ട് പന്ത് തടഞ്ഞ് വിവാദത്തിലായത്.