ഡി മരിയ- വാന്‍ ഗാല്‍ നേര്‍ക്കുനേര്‍! ആര് കണക്കുതീര്‍ക്കും? ലോകശ്രദ്ധ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് പോരിലേക്ക്
നിരന്തരം പകരക്കാരുടെ ബെഞ്ചിലായിരുന്ന ഡി മരിയ ആകെ കളിച്ചത് 27 മത്സരങ്ങള്‍ മാത്രം. അഞ്ച് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ താരം, ഒറ്റ സീസണ്‍ കൊണ്ട് എല്ലാം മതിയാക്കി പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ മോശം ട്രാന്‍സ്ഫറുകളിലൊന്നായി മാധ്യമങ്ങള്‍ ഇതിനെ വിശേഷിച്ചു.
ദോഹ: അര്‍ജന്റീന നെതര്‍ലന്‍ഡ്‌സ് മത്സരത്തെ എയ്ഞ്ചല്‍ ഡി മരിയ- ലൂയിസ് വാന്‍ഗാല്‍ പോരായിക്കൂടിയാണ് ഫുട്‌ബോള്‍ ലോകം കാണുന്നത്. മാഞ്ചസ്റ്റര്‍ യുണൈഡ് കാലത്തെ പല കണക്കുകളും ഇരുവര്‍ക്കും തീര്‍ക്കാനുണ്ട്. 2014 ലോകകപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീസുകളിലൊന്ന് നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എയ്ഞ്ചല്‍ ഡി മരിയയെ റയല്‍ മാഡ്രിഡില്‍ നിന്ന് ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചത്. തുടക്കം ഗംഭീരമാക്കിയ എയ്ഞ്ചല്‍ ഡി മരിയ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആ മാസത്തെ മികച്ച താരമായി.
എന്നാല്‍ പിന്നെ കണ്ടത് വന്‍ പതനം. നിരന്തരം പകരക്കാരുടെ ബെഞ്ചിലായിരുന്ന ഡി മരിയ ആകെ കളിച്ചത് 27 മത്സരങ്ങള്‍ മാത്രം. അഞ്ച് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ താരം, ഒറ്റ സീസണ്‍ കൊണ്ട് എല്ലാം മതിയാക്കി പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ മോശം ട്രാന്‍സ്ഫറുകളിലൊന്നായി മാധ്യമങ്ങള്‍ ഇതിനെ വിശേഷിച്ചു. തന്റെ മോശം പ്രകടനത്തിന് കാരണം കോച്ച് ലൂയിസ് വാന്‍ ഗാലെന്നായിരുന്നു ഡി മരിയ തുറന്നടിച്ചു. തന്നെ പരിശീലിപ്പിച്ചവരില്‍ ഏറ്റവും മോശം. ഗോളും അസിസ്റ്റും നേടുമ്പോഴും തന്റെ മിസ് പാസുകളെ കുറിച്ചാണ് വാന്‍ ഗാല്‍ പറഞ്ഞിരുന്നത്.
നിരന്തരം പൊസിഷന്‍ മാറ്റി കളിപ്പിച്ചതും തന്റെ മോശം പ്രകടനത്തിന് കാരണമായെന്നും ഡി മരിയ പറഞ്ഞു. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ശൈലിയും ഇവിടത്തെ കാലാവസ്ഥയും ഉള്‍കൊള്ളാനാവാത്തതാണ് ഡി മരിയയുടെ മോശം പ്രകടനത്തിന് കാരണമെന്നായിരുന്നു വാന്‍ ഗാലിന്റെ മറുപടി. അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനില്‍ നന്നായി കളിക്കാത്തത് കൊണ്ടാണ് മറ്റൊരിടത്ത് പരീക്ഷിച്ചത്. വമ്പന്‍ തുക കൊടുത്ത് വാങ്ങിയ താരം നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റെന്തെന്നും പ്രകടനം മോശമായാല്‍ മറ്റ് താരങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വാന്‍ ഗാല്‍ മറുപടി നല്‍കി. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഡി മരിയയും വാന്‍ ഗാലും നേര്‍ക്ക് നേര്‍ വരികയാണ്. ആര് ആര്‍ക്ക് മറുപടി നല്‍കും. കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
നെര്‍ലന്‍ഡ്‌സിനെതിരെ അര്‍ജന്റീനയ്ക്ക് പരിക്ക് ആശങ്ക; രണ്ട് ഇലവന്‍ പരീക്ഷിച്ച് സ്‌കലോണി