മെസിയെ ഇത്ര സന്തോഷത്തില്‍ മുന്‍പ് കണ്ടിട്ടില്ല; കോപ്പ കിരീട നേട്ടത്തില്‍ സഹതാരം
ടൂർണമെന്റിൽ തോൽവിയറിയാതെ കിരീടം സ്വന്തമാക്കി സ്വപ്‌നം യാഥാർത്ഥ്യമായതിൽ സന്തോഷമെന്ന് പരേഡസ്
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയിലെ വിജയനിമിഷത്തിൽ തുള്ളിച്ചാടിയത് പോലെ ലിയോണൽ മെസിയെ ഇത്രത്തോളം സന്തോഷത്തിൽ മുൻപ് കണ്ടിട്ടില്ലെന്ന് അർജന്‍റീനയുടെ മധ്യനിര താരം ലിയാന്‍ദ്രൊ പരേഡസ്. വൈരികളായ ബ്രസീലിനെ ഫൈനലില്‍ അവരുടെ തട്ടകത്തില്‍ തളച്ചായിരുന്നു അര്‍ജന്‍റീന ഇക്കുറി കോപ്പ കിരീടം നേടിയത്.
'ഞങ്ങൾ മാത്രമല്ല, അർജന്‍റീനക്കാരൊന്നാകെ മെസി അർജന്‍റീന കുപ്പായത്തിൽ ഒരു കിരീടം നേടാൻ ആഗ്രഹിച്ചിരുന്നു. ടൂർണമെന്റിൽ തോൽവിയറിയാതെ കിരീടം സ്വന്തമാക്കി സ്വപ്‌നം യാഥാർത്ഥ്യമായതിൽ സന്തോഷ'മെന്നും പരേഡസ് പറഞ്ഞു. പിഎസ്ജിയിൽ നെയ്‌മറിന്‍റെ സഹതാരം കൂടിയാണ് ലിയാൻദ്രൊ പരേഡസ്.
അര്‍ജന്‍റീന 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോപ്പ അമേരിക്ക കിരീടമുയര്‍ത്തിയത്. സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ആദ്യ രാജ്യന്തര കിരീടം കൂടിയാണിത്. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. കാനറികളെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിക്കുകയായിരുന്നു. ആദ്യപകുതിയിലെ 22-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.
ഇത്തവണ കോപ്പയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറഞ്ഞ ലിയോണല്‍ മെസിക്കായിരുന്നു. ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററും മെസി തന്നെ. അർജന്റീനയടിച്ച 12 ഗോളുകളിൽ ഒന്‍പതിലും മെസിയുടെ കാലുകൾ ഒപ്പുവച്ചു. നാല് തവണ വലകുലുക്കിയെങ്കില്‍ അഞ്ച് തവണ സഹതാരങ്ങൾക്ക് പന്തെത്തിച്ചു. അങ്ങനെ കോപ്പയുടെയും അര്‍ജന്‍റീനയുടേയും സൂപ്പര്‍താരമായി ലിയോണല്‍ മെസി മൈതാനത്ത് വിലസുകയായിരുന്നു.
ഒളിംപിക്‌സ് മെഗാ ക്വിസ്: മൂന്നാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona