ലോകകപ്പിൽ ബ്രസീൽ ജപ്പാനോട് തോൽക്കുമെന്ന ജോക്കിം ക്ലെമെന്റിന്റെ പ്രവചനം തെറ്റിയതിനെ നെയ്മർ പരിഹസിച്ചു. നോക്കൗട്ടിൽ ബ്രസീൽ ജപ്പാനെ തോൽപ്പിച്ചപ്പോൾ, കിരീടം നേടുമെന്ന് പ്രവചിക്കപ്പെട്ട നെതർലൻഡ്‌സ് മൊറോക്കോയോടും ജർമ്മനി പരാഗ്വായോടും തോറ്റ് പുറത്തായി. Neymar Mocks Statistician Joachim Klement After Failed 2026 World Cup Predictions
ഹൂസ്റ്റൺ: നോക്കൗട്ടിൽ ജപ്പാനോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്താവുമെന്ന പ്രവചനം നടത്തിയ ജോക്കിം ക്ലെമെന്റിനെ പരിഹസിച്ച് നെയ്മർ. ഇത്തവണ ലോകകപ്പ് നെതർലൻഡ്സ് നേടുമെന്നും, ജപ്പാനോട് ബ്രസീൽ തോൽക്കുമെന്നും ജോക്കിം ക്ലെമെന്റ് വിവിധ ഡാറ്റകൾ നിരത്തിയാണ് പ്രവചിച്ചത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ലോകകപ്പ് ജേതാവിനെ കൃത്യമായി പ്രവചിക്കാൻ ജോക്കിം ക്ലെമെന്റിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ജോക്കിം ക്ലെമെന്റിന്റെ പ്രവചനം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായത്. പോർച്ചുഗലിന്റെ ഫൈനലിൽ തോല്പിച്ചുകൊണ്ട് നെതർലൻഡ്സ് കിരീടം നേടുമെന്നാണയിരുന്നു ജോക്കിം ക്ലെമെന്റിന്റെ പ്രവചനം. മൊറോക്കോയോട് നെതർലൻഡ്സ് ഷൂട്ടൗട്ടിൽ പുറത്തായോടെ ജോക്കിം ക്ലെമെന്റിനെതിരെ നിരവധി ട്രോളുകൾ വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നെയ്മറുടെ പരിഹാസം എന്നതും ശ്രദ്ധേയമാണ്.
'മിസ്റ്റർ ജോക്കിം ക്ലെമെന്റ്... അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു മത്സര ശേഷം എക്‌സിൽ നെയ്മർ കുറിച്ചത്. അതേസമയം ജപ്പാനെതിരെയുള്ള നോക്കൗട്ട് മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്രസീൽ ഇന്നലെ കാഴ്‌ചവച്ചത്. കാസെമിറോയും മാർട്ടിനെല്ലിയുമാണ് ബ്രസീലിന് വേണ്ടി നിർണ്ണായക ഗോളുകൾ നേടിയത്. ഇന്ന് നടക്കുന്ന നോർവേ- ഐവറികോസ്റ്റ് മത്സരവിജയികളാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഈ ടൂർണമെന്റിലെ കറുത്തകുതിരകളെന്ന് വിശേഷിപ്പിക്കപ്പെട്ട ടീമായിരുന്നു മോറിയാസുവിന്റെ ജപ്പാൻ.
അതേസമയം ജർമനിയെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചുകൊണ്ട് പരാഗ്വായ് ആദ്യമായി ലോകകപ്പിലെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. പ്രീ ക്വാർട്ടർ കാണാതെ തുടർച്ചയായി മൂന്നാം തവണയാണ് ലോകകപ്പിൽ നിന്നും പുറത്താവുന്നത്. 2014 ൽ അർജന്റീനയെ തോൽപ്പിച്ച് ലോകകിരീടം ചൂടിയതിന് ശേഷം ജർമനിയുടെ പ്രതാപം ക്ഷയിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഫുട്ബോൾ ലോകം സാക്ഷിയാവുന്നത്.
മറ്റൊരു നോക്കൗട്ട് മത്സരത്തിൽ നെതർലാൻഡ്സിനെ മൊറോക്കോ ഷൂട്ടൗട്ടിൽ തോൽപിച്ചു. മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ മൊറോക്കോയെ ഞെട്ടിച്ചുകൊണ്ട് നെതർലാൻഡ്‌സിന് വേണ്ടി കോഡി ഗാഗ്പോ ഗോൾ നേടിയെങ്കിലും എക്സ്ട്രാ ടൈമിൽ ഇസ ഡിയൊപ്പിന്റെ ഗോൾ മൊറോക്കോയോക്ക് സമനില നേടിക്കൊടുത്തു. പതിവുപോലെ ഷൂട്ടൗട്ട് ശാപം പിന്തുടർന്ന നെതർലൻഡ്സ് 2 - 3 എന്ന മാർജിനിലായിരുന്നു തോൽവിസമ്മതിച്ചത്.


