ലോകകപ്പിൽ പാരഗ്വായ്‌യോട് തോറ്റ് പ്രീ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

പാരഗ്വായ്‌യോട് തോറ്റ് പ്രീ ക്വാർട്ടർ പോലും കാണാതെ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ മാനുവൽ ന്യൂയർ. 2024 ഓഗസ്റ്റിൽ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ലോകകപ്പ് സ്‌ക്വാഡിൽ വീണ്ടും തിരിച്ചെത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ൽ ജർമനിക്ക് ലോകകിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കളിക്കാരൻ കൂടിയായിരുന്നു മാനുവൽ ന്യൂയർ. ലോകകപ്പിൽ ജർമനിക്കായി തന്റെ ഇരുപത്തിമൂന്നാം മത്സരംത്തിനും, അഞ്ചാം ലോകകപ്പിനുമാണ് ന്യൂയർ ഇന്ന് ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024 ൽ യൂറോകപ്പ് ക്വാർട്ടറിൽ സ്പെയ്നിനോട് തോറ്റതിന് പിന്നാലെയായിരുന്നു ന്യൂയർ നേരത്തെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണത്തെ ലോകകപ്പ് അടുത്തതോടെ ന്യൂയർ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ടീമിന്റെ ഭാഗമാവുകയായിരുന്നു. പരമ്പരാഗതമായ ഗോൾകീപ്പിങ് ശൈലിയിൽ നിന്നും വ്യത്യസ്‍തമായി സ്വീപ്പർ കീപ്പർ റോളുകളിലാണ് പലപ്പോഴും ന്യൂയറെ ബോക്സിനുള്ളിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.

അതേസമയം ജർമനിയുടെ നാണംകേട്ട തോൽവിക്ക് പിന്നാലെ ന്യൂയറുടെ പ്രകടനവും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പോലും ജർമനിക്ക് ക്ലീൻ ഷീറ്റ് ഇല്ലാതിരിക്കുകയും ഇക്വഡോറിനോട് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. ഗോൾ വഴങ്ങുന്നതുമായി ബന്ധപ്പെട്ട് ജർമൻ പ്രതിരോധനിരയ്ക്ക് മൊത്തത്തിൽ വിമർശനങ്ങൾ നേരിട്ട ഒരു ലോകകപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. 2014 ലെ കിരീട നേട്ടത്തിന് ശേഷം തുടർച്ചയായി മൂന്ന് ലോകകപ്പുകളിലാണ് ഇപ്പോൾ ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തുപോവുന്നത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ജർമനി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.

YouTube video player