ജെസ്യൂസിന്‍റെ വിലക്ക്; കോപ്പ അമേരിക്ക സംഘാടകര്‍ക്കെതിരെ നെയ്‌മര്‍
അപ്പീലിന് അവസരം പോലും നൽകാതെ രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ ജെസ്യൂസും രംഗത്തെത്തി
റിയോ: കോപ്പ അമേരിക്ക സംഘാടകരായ കോൺമെബോളിനെതിരെ വീണ്ടും വിമർശനവുമായി ബ്രസീലിയൻ താരം നെയ്‌മർ. സഹതാരം ഗബ്രിയേൽ ജെസ്യൂസിന് ഫൈനലിലും വിലക്കേർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് നെയ്മറുടെ വിമർശനം. മനോഹരമായ വിശകലനത്തിലൂടെ ഇത്തരം തീരുമാനം എടുക്കുന്നവരെ നിശ്ചയമായും അഭിനന്ദിക്കണമെന്നാണ് പരിഹാസ രൂപത്തിൽ നെയ്മർ വിമർശിച്ചത്.
അപ്പീലിന് അവസരം പോലും നൽകാതെ രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ ജെസ്യൂസും രംഗത്തെത്തി. ചിലെക്കെതിരായ ക്വാർട്ടർ ഫൈനലിലെ ഗുരുതര ഫൗളിനാണ് റഫറി ബ്രസീലിയൻ സ്‌ട്രൈക്കർക്ക് ചുവപ്പ് കാർഡ് നൽകിയത്. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.
പെറുവിനെതിരായ സെമി ഫൈനലില്‍ ജെസ്യൂസ് പുറത്തിരുന്നിരുന്നു. ജെസ്യൂസിന് പകരം എവര്‍ട്ടനാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിച്ചത്. ഇനി മാരക്കാനയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ ഇന്ത്യന്‍സമയം 5.30ന് നടക്കുന്ന കോപ്പ അമേരിക്ക കലാശപ്പോരിലും താരം പുറത്തിരിക്കും. പരിശീലകന്‍ ടിറ്റെയ്‌ക്ക് കീഴില്‍ ചുവപ്പ് കാര്‍ഡ് രണ്ട് തവണ വാങ്ങിയ ഏക താരമാണ് ഗബ്രിയേല്‍ ജെസ്യൂസ്.
കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലാണ് ഞായറാഴ്‌ച മാരക്കാന മൈതാനത്ത് നടക്കുന്നത്. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍(3-2) അര്‍ജന്‍റീന വീഴ്‌ത്തുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്‍റീനക്ക് സ്വപ്ന ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
കൂടുതല്‍ കോപ്പ വാര്‍ത്തകള്‍
കോപ്പ അമേരിക്ക: സ്വപ്ന ഫൈനലിന് മുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി
മാർട്ടിനെസ് പ്രതിഭയല്ല, പ്രതിഭാസമെന്ന് മെസ്സി
കാത്തിരിപ്പ് വെറുതെയായില്ല; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അര്‍ജന്‍റീന സ്വപ്ന ഫൈനല്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona