കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. പല ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. കുവൈത്തിൽ ഡ്രോൺ തടയുന്ന നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. പല തവണ ഡ്രോൺ ആക്രമണ ശ്രമം നടന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. ഇന്ന് രാവിലെ പല ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണത്തിന് ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ തോതിൽ നാശനഷ്ടം ഉണ്ടായി.

പ്രതിസന്ധി ആരംഭിച്ചത് മുതൽ നടപ്പിലാക്കിയ അടിയന്തര പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സംഭവം കൈകാര്യം ചെയ്തത്. രാജ്യത്തെ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പൂർണ്ണ ഏകോപനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയാതായി അധികൃതരുടെ വക്താവ് അബ്ദുല്ല അൽ-രാജ്ഹി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. കുവൈത്തിലെ സിവിൽ ഏവിയേഷൻ മേഖലയിലെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കുവൈത്തിൽ ഡ്രോൺ തടയുന്ന നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി വൈദ്യുതി, ജലം, നവീകരണ ഊർജ്ജ മന്ത്രാലയ വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി മുടങ്ങിയതായും അവർ വ്യക്തമാക്കി. എന്നാൽ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച എമർജൻസി സംഘങ്ങൾ ഉടൻ തന്നെ കേടുപാടുകൾ പരിഹരിക്കുകയും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു. രാജ്യത്തെ വൈദ്യുതി- ജല വിതരണ സംവിധാനങ്ങൾ സ്ഥിരതയോടെ തുടരുകയാണെന്നും 24 മണിക്കൂറും നിരന്തര നിരീക്ഷണം നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. വിവരങ്ങൾ അറിയാൻ അധികൃത ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.