ഐലീഗ് താരങ്ങളെ തഴയാറില്ല, എല്ലാം തീരുമാനിക്കുന്നത് പരിശീലകർ; വിവാദങ്ങളോട് പ്രതികരിച്ച് പ്രഫുൽ പട്ടേൽ
തെരഞ്ഞെടുപ്പ് വൈകിയത് കോടതി നടപടികൾ കാരണം. ഇന്ത്യയെ വിലക്കരുതെന്ന് ഫിഫയോട് അഭ്യർത്ഥിച്ചു എന്നും പ്രഫുല്‍ പട്ടേല്‍.
കൊച്ചി: ദേശീയ ടീമിൽ പരിഗണിക്കുന്നതിന് ഐലീഗ് താരങ്ങളോട് വിവേചനമില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(All India Football Federation) മുൻ അധ്യക്ഷൻ പ്രഫുൽ പട്ടേൽ(Praful Patel). കോടതി നടപടികളാണ് പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് വൈകുന്നതിന് കാരണമെന്നും പ്രഫുൽ പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദേശീയ ടീമിന്‍റെ തെരഞ്ഞെടുപ്പ് കോച്ചും ക്യാപ്റ്റനും ടെക്നിക്കൽ കമ്മിറ്റിയുമാണ് തീരുമാനിക്കുന്നത്. എന്‍റെ 12 വർഷത്തെ കാലയളവിൽ ഒരിക്കൽ പോലും ഇതിൽ ഇടപെട്ടിട്ടില്ല. ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തത്. ഐലീഗ്, ഐഎസ്എൽ എന്ന വിവേചനമുണ്ടായിരുന്നില്ല. ഫിഫയുടെ നിയമങ്ങൾ കണിശമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമം വേഗത്തിലാക്കാൻ ഫിഫയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളും അണ്ടർ 17 വനിതാ ലോകകപ്പും വരുന്നു. ഫിഫ രാജ്യത്തെ വിലക്കിയാൽ വരുന്ന ടൂർണമെന്‍റുകളെ ബാധിക്കും എന്നും 2008 മുതൽ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ ഭരിച്ച പ്രഫുൽ പട്ടേൽ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷനെ വിലക്കരുതെന്ന് ഫിഫയോട് ആവശ്യപ്പെട്ടതായും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. 2008 മുതൽ അസോസിയേഷൻ തലപ്പത്തുള്ള പ്രഫുൽ പട്ടേലിനെ മാറ്റി സുപ്രീംകോടതി നിയോഗിച്ച സമിതിക്കാണ് ഇപ്പോൾ ഭരണചുമതല.
എഎഫ്‌സി കപ്പിൽ എടികെ മോഹൻ ബഗാനെ ഗോകുലം കേരള തോൽപ്പിച്ചതിന് പിന്നാലെയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ വിമർശനം ശക്തമായത്. ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ഐലീഗ് ക്ലബുകളിൽ കളിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന് ഗോകുലം പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നീസ് ആവശ്യപ്പെട്ടിരുന്നു.
'ഐലീഗ് താരങ്ങളെ ഇന്ത്യൻ ടീമിലെടുക്കൂ'; ഫെഡറേഷനെതിരെ ആഞ്ഞടിച്ച് ഗോകുലം കേരള പരിശീലകന്‍