ചിരവൈരികളായ രണ്ട് ടീമുകളുടെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങള്‍ തമ്മില്‍ ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പെലെയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റിലും ഈ സൗഹൃദം നിറഞ്ഞുനിന്നു
സാവോപോളോ: ഫുട്ബോള്‍ ലോകത്തിന് തീരാദുഖം നല്‍കി ഇതിഹാസ താരം പെലെ വിടപറയുമ്പോള്‍ ഓര്‍മ്മയില്‍ തിളങ്ങുന്നത് ഡീഗോ മറഡോണയും അദ്ദേഹവും തമ്മിലുള്ള സൗഹൃദം കൂടിയാണ്. ചിരവൈരികളായ രണ്ട് ടീമുകളുടെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങള്‍ തമ്മില്‍ ഏറ്റവും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പെലെയുടെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലും ഈ സൗഹൃദം നിറഞ്ഞുനിന്നു. ഖത്തര്‍ ലോകകപ്പിന്‍റെ കിരീടം അര്‍ജന്‍റീന നേടിയപ്പോള്‍ അഭിനന്ദനം അറിയിച്ച് കൊണ്ടായിരുന്നു പെലെയുടെ പോസ്റ്റ്.
''എപ്പോഴത്തെയും പോലെ ഫുട്ബോള്‍ അതിന്‍റെ ആവേശകരമായ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മെസി തന്‍റെ ആദ്യത്തെ ലോകകപ്പ് നേടി. പ്രിയ സുഹൃത്ത് എംബാപ്പെ... ഫൈനലിൽ നാല് ഗോളുകൾ നേടി. നമ്മുടെ കായികരംഗത്തിന്‍റെ ഭാവിയുടെ ഈ കാഴ്‌ച കാണാൻ കഴിഞ്ഞത് എന്തൊരു സമ്മാനമാണ്. അവിശ്വസനീയമായ ലോകകപ്പ് ക്യാമ്പയിന് മൊറോക്കോയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ആഫ്രിക്ക തിളങ്ങുന്നത് കാണാൻ സന്തോഷമുണ്ട്. അഭിനന്ദനം അര്‍ജന്‍റീന! തീര്‍ച്ചയായും ഡീഗോ ചിരിക്കുന്നുണ്ടാകും'' എന്നാണ് പെലെ കുറിച്ചത്. മറഡോണയെയും മെസിയെയും ഒപ്പം ഭാവിയായ എംബാപ്പെയും ചേര്‍ത്തുന്ന പെലെയുടെ കുറിപ്പ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തിന്‍റെ കണ്ണ് നിറയ്ക്കുകയാണ്.
പെലെയുടെ നേട്ടങ്ങള്‍
ലോകകപ്പ് വിജയം: 1958, 1962, 1970
കോപ അമേരിക്ക ടോപ് സ്കോറർ: 1959
ലോകകപ്പ് ആകെ മൽസരങ്ങൾ: 14
ലോകകപ്പ് ഗോൾ: സ്വീഡൻ 1958 ല്‍ 6, ചിലി 1962 ല്‍ 1 , ഇംഗ്ലണ്ട് 1966 ല്‍ 1 , മെക്സിക്കോ 1970 ല്‍ 4 , ആകെ 12 ഗോളുകള്‍
ബഹുമതികൾ
ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004
ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973
ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970
ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958
