ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗലിനെ കോംഗോ 1-1ന് സമനിലയിൽ തളച്ചു. ജാവോ നെവസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും, യോവാനെ വിസ്സ കോംഗോയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബെർണാഡോ സിൽവയും മത്സരത്തിൽ നിരാശപ്പെടുത്തി.

ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിന് അപ്രതീക്ഷിത തിരിച്ചടി. താരതമ്യേന ദുര്‍ബലരായ കോംഗോ പോര്‍ച്ചുഗലിനെ 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ തളക്കുകയായിരുന്നു. ക്രിസ്റ്റിയനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ മോശം പ്രകടമാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ജാവോ നെവസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് യോവാനെ വിസ്സ കോംഗോയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതായി ഔദ്യോഗിക പ്രഖ്യാപനം വന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബെര്‍ണാഡോ സില്‍വയ്ക്ക് മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ മാത്രമാണ് സില്‍വ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ പെഡ്രോ നെറ്റോ നല്‍കിയ മികച്ചൊരു ക്രോസ് ഹെഡ്ഡറിലൂടെ വലയിലാക്കി യുവതാരം ജോവോ നെവസ് പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചു.

എന്നാല്‍ ഈ ഗോളിന് ശേഷം മത്സരത്തിന്റെ വേഗത കുറയ്ക്കാനാണ് പോര്‍ച്ചുഗല്‍ ശ്രമിച്ചത്. മൈതാനത്ത് പന്ത് കൈവശം വെച്ചെങ്കിലും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. മറുഭാഗത്ത് പ്രത്യാക്രമണങ്ങളിലൂടെ കോംഗോ പോര്‍ച്ചുഗീസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+5 മിനിറ്റ്) ആര്‍തര്‍ മസുവാക്കു നല്‍കിയ മനോഹരമായ പന്തില്‍ നിന്ന് യോവാനെ വിസ്സ ഹെഡ്ഡറിലൂടെ ഗോള്‍ നേടി കോംഗോയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു.

നിരാശപ്പെടുത്തിയ ബെര്‍ണാഡോ സില്‍വ

ബെര്‍ണാഡോ സില്‍വയ്ക്ക് കളിയില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. സില്‍വയുടെ മോശം ഫോം കണക്കിലെടുത്ത് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ താരത്തെ പിന്‍വലിക്കുകയായിരുന്നു. 45 മിനിറ്റ് മാത്രമാണ് സില്‍വ കളത്തില്‍ ചെലവഴിച്ചത്. രണ്ടാം പകുതിയില്‍ ജോവോ കാന്‍സെലോ നേടിയ ഒരു ഗോള്‍ ഓഫ്സൈഡ് ആണെന്ന് വിധിച്ച് റഫറി നിഷേധിച്ചതും പോര്‍ച്ചുഗലിന് തിരിച്ചടിയായി.

പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ കോണ്‍സീസാവോ ചില മികച്ച അവസരങ്ങള്‍ ഒരുക്കിയെങ്കിലും ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അവ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പ് കെയിലെ ഈ നിര്‍ണായക സമനിലയോടെ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ പോര്‍ച്ചുഗലിന്റെ ലോകകപ്പ് യാത്ര കഠിനമാകുമെന്നുറപ്പാണ്.

YouTube video player