Asianet News MalayalamAsianet News Malayalam

സമനിലപ്പൂട്ട് പൊളിഞ്ഞില്ല; ഗോളടിക്കാതെ പിരിഞ്ഞ് ലിവര്‍പൂളും ചെല്‍സിയും

ഇരു ടീമും ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി എത്തിയിട്ടും മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോളൊന്നും പിറന്നില്ല

Premier League 2022 23 Liverpool FC vs Chelsea FC match ended as goalless draw in Anfield
Author
First Published Jan 21, 2023, 7:56 PM IST

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ചെല്‍സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍. 90 മിനുറ്റുകളിലും അവസാന അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഗോള്‍പൂട്ട് പൊട്ടിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ഇരു ടീമുകളും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാം പോരാട്ടമാണ് ഗോള്‍രഹിതമായി അവസാനിച്ചത്. സമനിലയോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് എത്തുക ലിവര്‍പൂളിനും ചെല്‍സിക്കും ബാലികേറാമലയായി. ലിവര്‍പൂള്‍ 19 മത്സരങ്ങളില്‍ 29 പോയിന്‍റുമായി എട്ടാം സ്ഥാനത്തും ചെല്‍സി 20 കളികളില്‍ 29 പോയിന്‍റോടെ പത്താമതുമാണ്. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്, ന്യൂകാസില്‍ ടീമുകളാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍. 

ഇരു ടീമും ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി എത്തിയിട്ടും മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഗോളൊന്നും പിറന്നില്ല. ഇരു ടീമുകളും ഏറെ അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോളിലേക്ക് വഴി തുറക്കാന്‍ മറന്നു. ആന്‍ഫീല്‍ഡില്‍ നാടകീയമായിരുന്നു മത്സരത്തിന്‍റെ തുടക്കം. നാലാം മിനുറ്റില്‍ ചെല്‍സിക്കായി ഹാവെര്‍ട്‌സ് വല ചലിപ്പിച്ചെങ്കിലും വാര്‍ ഓഫ്‌സൈഡ് വിധിച്ചു. 51 ശതമാനം ബോള്‍ പൊസിഷനുണ്ടായിരുന്ന ചെല്‍സി രണ്ടും ലിവര്‍പൂള്‍ ഒന്നും ഷോട്ടുകളാണ് ടാര്‍ഗറ്റിലേക്ക് ആദ്യ 45 മിനുറ്റില്‍ പായിച്ചത്. രണ്ടാംപകുതിയിലും കാര്യമായ മാറ്റമുണ്ടായില്ല. ഇരു ടീമുകളും പകരക്കാരെ ഇറക്കി പരീക്ഷിച്ചെങ്കിലും ഗോള്‍ ക്ഷമം മാറിയില്ല. ഇതോടെ മത്സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു. 

ഇന്നത്തെ മറ്റ് മത്സരങ്ങള്‍ 

പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റണേയും സതാംപ്‌ടണ്‍, ആസ്റ്റണ്‍ വില്ലയേയും എവർട്ടൻ, വെസ്റ്റ് ഹാമിനെയും ബോൺമൗത്ത്, നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും നേരിടും. നാല് കളിയും തുടങ്ങുക രാത്രി എട്ടരയ്ക്കാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന ക്രിസ്റ്റൽ പാലസ് രാത്രി പതിനൊന്നിന് ന്യൂകാസിലുമായി ഏറ്റുമുട്ടും.

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

Follow Us:
Download App:
  • android
  • ios