കയ്യാങ്കളിക്കിടെ ക്രിസ്റ്റൽ പാലസ് താരത്തിന്‍റെ കഴുത്തിന് പിടിച്ചതിന് യുണൈറ്റഡിന്‍റെ കാസിമിറോയ്ക്ക് റഫറി വാര്‍ പരിശോധനയിലൂടെ ചുവപ്പ് കാർഡ് നല്‍കിയിരുന്നു
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ്പ്രീമിയർ ലീഗിലെ മത്സരത്തിനിടെ താരങ്ങൾ തമ്മിൽ കയ്യാങ്കളിയിലേർപ്പെട്ടതിന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ് ടീമുകൾക്കതിരെ ഫുട്ബോള്‍ അസോസിയേഷന്‍റെ കൂടുതൽ നടപടിക്ക് സാധ്യത. ഓള്‍ഡ് ട്രഫോര്‍ഡിലെ മത്സരത്തില്‍ താരങ്ങളെ നിയന്ത്രിക്കാൻ ഇരു ക്ലബുകൾക്കുമായില്ലെന്ന് എഫ്എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ മാസം പതിമൂന്നിനകം മറുപടി വിശദീകരണം നൽകാൻ ക്ലബുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷമാകും എഫ്‌എയുടെ തുടർനടപടികൾ.
ഓള്‍ഡ് ട്രഫോര്‍ഡില്‍ കഴിഞ്ഞ ശനിയാഴ്‌ച നടന്ന മത്സരത്തിന്‍റെ 67-ാം മിനുറ്റില്‍ ക്രിസ്റ്റലിന്‍റെ ജെഫ്രി യുണൈറ്റഡ് താരം ആന്‍റണിയെ ഫൗള്‍ ചെയ്‌ത് വീഴ്ത്തിയതിനെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ ക്രിസ്റ്റൽ പാലസ് താരം ഹ്യൂസിന്‍റെ കഴുത്തിന് പിടിച്ചതിന് യുണൈറ്റഡിന്‍റെ കാസിമിറോയ്ക്ക് റഫറി വാര്‍ പരിശോധനയിലൂടെ ചുവപ്പ് കാർഡ് നല്‍കിയിരുന്നു. താരങ്ങളെ നിയന്ത്രിക്കുന്നതില്‍ ഇരു ക്ലബുകളും പരാജയപ്പെട്ടു എന്നാണ് എഫ്‌എ പറയുന്നത്. കഴുത്തിന് പിടിച്ചെങ്കിലും ഇരുവരും സൗഹൃദസംഭാഷണത്തിന് ശേഷം മടങ്ങുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. റെഡ് കാര്‍ഡ് ലഭിച്ച കാസിമിറോയ്‌ക്ക് യുണൈറ്റഡിന്‍റെ വരുന്ന മൂന്ന് മത്സരങ്ങളില്‍ കളിക്കാനാവില്ല. കാസിമിറോയുടെ റെഡ് കാര്‍ഡ് പിന്‍വലിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അപ്പീല്‍ നല്‍കുമെന്ന് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു.
അതേസമയം ക്രിസ്റ്റലിന് എതിരായ മത്സരത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. ഇരുപത്തിയൊന്നാം റൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചത്. ഇരുപകുതികളിലായി ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡുമാണ് യുണൈറ്റഡിന്‍റെ സ്കോറര്‍മാര്‍. ഏഴാം മിനിറ്റിലായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്‍റെ ഗോൾ. റാഷ്ഫോർഡ് അറുപത്തിരണ്ടാം മിനിറ്റിലും ലക്ഷ്യം കണ്ടു. എഴുപത്തിയാറാം മിനിറ്റിൽ ജെഫ്രിയാണ് ക്രിസ്റ്റൽ പാലസിനായി സ്കോർ ചെയ്തത്. 43 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
കാസിമിറോയുടെ റെഡ്കാര്‍ഡ്, നഷ്ടമാവുക മൂന്ന് മത്സരം! അപ്പീല്‍ നല്‍കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
