'ഡി'ക്ക് തൊട്ടു പുറത്തു നിന്ന് മെസിയെടുത്ത ഷോട്ട് വളഞ്ഞ് ലിലി ഗോള്‍ കീപ്പര്‍ ഷെവലിയറുടെ നെടുനീളന്‍ ഡൈവിനെയും മറികടന്ന് പോസ്റ്റില്‍ തട്ടി വലയിലേക്ക കയറുകയായിരുന്നു. മെസിയെ വാരിപ്പുണരാന്‍ ആദ്യം ഓടിയെത്തിയത് കിലിയന്‍ എംബാപ്പെ ആയിരുന്നു.
പാരീസ്: ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും നിറം മങ്ങിയ പി എസ് ജിക്ക് ജീവവായു നല്‍കിയ വിജയമായിരുന്നു ഇന്നലെ ലിലിക്കെതിരെ നേടിയത്. അതിന് കാരണക്കാരനായതോ ഇതിഹാസതാരം ലിയോണല്‍ മെസിയുടെ കാലുകളും. ഖത്തര്‍ ലോകകപ്പിന് ശേഷം മെസിക്ക് പതിവ് ശൈലിയിലേക്ക് ഉയരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോവാണ് മെസിയുടെ ഫ്രികിക്ക് ഗോള്‍. മത്സരം 3-3 സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചിരിക്കെയാണ് മെസി അവതരിച്ചത്. മത്സരം 4-3ന് പിഎസ്ജി ജയിക്കുകയും ചെയ്തു.
മെസിയുടെ ഗോള്‍ പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറുടെ ആയുസ് നീട്ടികൊടുത്തു. അദ്ദേഹമുള്‍പ്പെടെ പിഎസ്ജി ടീം ഒന്നടങ്കം വിജയമാഘോഷിച്ചു. പിഎസ്ജി പ്രതിരോധതാരം സെര്‍ജിയോ റാമോസ് മെസിയെ കെട്ടിപിടിച്ചാണ് ഗോള്‍നേട്ടം ആഘോഷിച്ചത്. മത്സരശേഷം, മെസിയുടെ ഗോളിനെ കുറിച്ച് പറയാനും റാമോസ് മറന്നില്ല. സ്പാനിഷ് താരം വ്യക്തമാക്കിയതങ്ങിനെ... ''ബാഴ്സലോണയില്‍ ഉണ്ടായിരുന്ന സമയത്തു തന്നെ മെസി ഇതുപോലെ മത്സരങ്ങള്‍ ഒറ്റക്ക് വിധിയെഴുതിയിട്ടുണ്ട്. ഞാനത് നേരിട്ട് കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എനിക്കതില്‍ ആശ്ചര്യമൊന്നും തോന്നിയില്ല. ഇപ്പോള്‍ എന്റെ കൂടെയാണ് കളിക്കുന്നതെന്നതില്‍ വളരെയധികം സന്തോഷമുണ്ട്.'' റാമോസ് പറഞ്ഞു.
'ഡി'ക്ക് തൊട്ടു പുറത്തു നിന്ന് മെസിയെടുത്ത ഷോട്ട് വളഞ്ഞ് ലിലി ഗോള്‍ കീപ്പര്‍ ഷെവലിയറുടെ നെടുനീളന്‍ ഡൈവിനെയും മറികടന്ന് പോസ്റ്റില്‍ തട്ടി വലയിലേക്ക കയറുകയായിരുന്നു. മെസിയെ വാരിപ്പുണരാന്‍ ആദ്യം ഓടിയെത്തിയത് കിലിയന്‍ എംബാപ്പെ ആയിരുന്നു. മത്സരത്തില്‍ അതിന് മുമ്പ് രണ്ട് ഗോളുകള്‍ എംബാപ്പെ നേടിയിരുന്നു. അവസാന നിമിഷം എതിരാളികളുടെ കാലില്‍ നിന്ന് റാഞ്ചിയെടുത്ത ഈ ജയം പിഎസ്ജിക്ക് വരും മത്സരങ്ങളില്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
