ഫുട്ബോള്‍ ലോകകപ്പ്: ഫ്രാന്‍സിന്‍റെ 'എഞ്ചിന്‍' പണിമുടക്കി, ലോകകപ്പിനില്ല; പോര്‍ച്ചുഗലിനും പ്രഹരം
നവംബര്‍ ഒമ്പതിനാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. കാന്‍റെയുടെ അഭാവത്തില്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കേണ്ട യുവന്‍റസ് താരം പോള്‍ പോഗ്ബയും പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്.
പാരീസ്: ഫ്രഞ്ച് താരം എൻഗോളോ കാന്‍റെയ്ക്ക് ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്നുറപ്പായി. കണങ്കാലിന് പരിക്കേറ്റ താരത്തിന് കളിക്കാനാകില്ലെന്ന് ചെൽസി അറിയിച്ചു. ശസ്ത്രക്രിയ നടത്തിയതിനാൽ കാന്‍റെയ്ക്ക് നാലു മാസം വിശ്രമം വേണ്ടിവരും. 2018 ലോകകപ്പിൽ ടീമിനെ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് എൻഗോളോ കാന്‍റെ. മധ്യനിരയില്‍ ഫ്രാന്‍സിന്‍റെ എഞ്ചിനായ കാന്‍റെയുടെ അഭാവം ലോകചാമ്പ്യന്‍മാര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
ഈ സീസണിന്‍റെ തുടക്കം മുതല്‍ പരിക്കുമൂലം വലഞ്ഞ കാന്‍റെയ്ക്ക് രണ്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. 2016ല്‍ ലെസസ്റ്റര്‍ സിറ്റിയില്‍ നിന്ന് ചെല്‍സിയിലെത്തിയ 31കാരനായ കാന്‍റെ നീലക്കുപ്പായക്കാരുടെയും നിര്‍ണായക താരമാണ്. ഫ്രാന്‍സിനായി 53 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് കാന്‍റെ. ടൂര്‍ണമെന്‍റിന് മുമ്പ് കായികക്ഷമത തെളിയിക്കാത്ത ആരെയും ലോകകപ്പിനുള്ള ടീമിലെടുക്കില്ലെന്ന് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് വ്യക്തമാക്കിയിരുന്നു.
നവംബര്‍ ഒമ്പതിനാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. കാന്‍റെയുടെ അഭാവത്തില്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കേണ്ട യുവന്‍റസ് താരം പോള്‍ പോഗ്ബയും പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. ഇതിന് പുറമെ സ്പാനിഷ് ലീഗില്‍ കളിക്കുന്ന മിഡ്ഫീല്‍ഡല്‍ തോമസ് ലെമാറിനും കഴിഞ്ഞ ആഴ്ച പരിക്കേറ്റത് ദെഷാംപ്സിന്‍റെ ആശങ്ക കൂട്ടുന്നു. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഇത്തവണ നിലവിലെ ചാമ്പ്യന്‍മാര്‍ ഗ്രൂപ്പ് പോരാട്ടത്തിന് ഇറങ്ങുക.
അതേസമയം, പരിക്കേറ്റ ലിവർപൂൾ താരം ഡിഗോ ജോട്ടയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്നത് ലോകകപ്പിന് ഒരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലിനും കനത്ത തിരിച്ചടിയാവും. കാലിലെ മസിലിന് പരിക്കേറ്റ ജോട്ടയ്ക്ക് മാസങ്ങളോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് ജോട്ടയ്ക്ക് പരിക്കേറ്റത്. ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പാണ് ജോട്ടയ്ക്ക് ലോകകപ്പിൽ കളിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന