അതിവേഗം സുഖം പ്രാപിക്കുന്നു; 90 മിനിറ്റും എക്സ്ട്രാ ടൈമും കളിക്കാന്‍ തയാറെന്ന് പെലെ
ഓഗസ്റ്റ് 31ന് പതിവ് വൈദ്യ പരിശോധനകള്‍ക്കായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്.
സാവോപോളോ: ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. 90 മിനിറ്റും എക്സ്ട്രാ ടൈമും കളിക്കാന്‍ സജ്ജനെന്നായിരുന്നു ഇന്‍സ്റ്റ്രാമിൽ പെലെയുടെ പ്രതികരണം.
ഐസിയുവില്‍ നിന്ന് മാറ്റിയെന്നും താനിപ്പോള്‍ റൂമിലാണെന്നും പെലെ പറഞ്ഞു. ഞാനിപ്പോള്‍ സന്തോഷവനാണ്. 90 മിനിറ്റും എക്സ്ട്രാ ടൈമും വേണമെങ്കില്‍ കളിക്കാന്‍ ഞാന്‍ സജ്ജനാണ്. നമുക്ക് അധികം വൈകാതെ നേരില്‍ കാണാം-പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് സന്ദേശങ്ങള്‍ അയക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവര്‍ക്കും പെലെ നന്ദി പറഞ്ഞു.
ഓഗസ്റ്റ് 31ന് പതിവ് വൈദ്യ പരിശോധനകള്‍ക്കായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് വിശദ പരിശോധനയിലാണ് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തിയത്. എന്നാല്‍ താന്‍ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ പെലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നിഷേധിച്ചിരുന്നു.
തനിയെ നടക്കാനാവാത്തതിനാല്‍ നാണക്കേട് കാരണം പെലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്ന് 2020 ഫെബ്രുവരിയില്‍പെലെയുടെ മകന്‍ എഡീഞ്ഞോ പറഞ്ഞിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.