സിദാന് പകരം റയല്‍ പരിഗണിക്കുന്നത് ഇവരെ; ബാഴ്‌സയില്‍ കൂമാന്‍റെ കസേര ഇളകിയേക്കും
ഒറ്റ ട്രോഫി നേടാനാവാതെ സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങിയത്.
മാഡ്രിഡ്: സിനദിൻ സിദാൻ സ്ഥാനമൊഴിഞ്ഞതോടെ റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ബാഴ്സലോണയിൽ റൊണാൾഡ് കൂമാനെയും മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒറ്റ ട്രോഫി നേടാനാവാതെ സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങിയത്. സിദാന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ക്ലബിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും റയൽ മാനേജ്‌മെന്‍റ് പ്രതികരിച്ചു. ആദ്യ ഊഴത്തിൽ റയലിനെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരിടത്തിലേക്ക് നയിച്ച സിദാൻ 2018ൽ സ്ഥാനമൊഴിഞ്ഞിരുന്നു.
പിന്നീടുവന്ന രണ്ട് പരിശീലകരും നിരാശപ്പെടുത്തിയതോടെ 2019 മാർച്ചിലാണ് സിദാൻ രണ്ടാംതവണ പരിശീലകനായത്. കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ ജേതാക്കളാവുകയും ചെയ്തു. ആകെ 263 മത്സരങ്ങളിൽ റയലിനെ പരിശീലിപ്പിച്ച സിദാൻ പതിനൊന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്.
സിദാൻ പടിയിറങ്ങിയതോടെ ഇറ്റാലിയൻ കോച്ച് അന്റോണിയോ കോണ്ടെ, റയലിന്റ മുൻതാരം റൗൾ എന്നിവരെയാണ് റയൽ പകരക്കാരനായി പരിഗണിക്കുന്നത്. സെരി എയിൽ ഇന്റർ മിലാനെ ചാമ്പ്യൻമാരാക്കിയ കോണ്ടെ കഴിഞ്ഞ ദിവസം ടീം വിട്ടിരുന്നു. റയൽ പരിഗണിച്ച മറ്റൊരു പരിശീലകനായ മാസ്സിമിലിയാനോ അലേഗ്രി യുവന്റസിൽ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ സിദാൻ യുവന്റസ് കോച്ചാവുമെന്ന അഭ്യൂഹങ്ങളും അവസാനിച്ചു.
ലാ ലീഗയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ബാഴ്സലോണയും കോച്ച് റൊണാൾഡ് കൂമാന് പകരക്കാരനെ തേടുകയാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ പരിശീലകനെ കിട്ടിയില്ലെങ്കിൽ കൂമാന് തുടരാമെന്നാണ് ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട അറിയിച്ചിരിക്കുന്നത്. ബെൽജിയം ദേശീയ ടീമിന്റെ പരിശീലകൻ റോബർട്ടോ മാർട്ടിനസിനെയാണ് ബാഴ്സ പകരം നോട്ടമിട്ടിരിക്കുന്നത്.
റയലില്‍ സിദാന്‍ യുഗം അവസാനിച്ചു, ഔദ്യോഗിക സ്ഥിരീകരണമായി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona