Asianet News MalayalamAsianet News Malayalam

Santosh Trophy: അടി, തിരിച്ചടി, മൂന്നടിച്ച് കർണാടക-ഒഡീഷ്യ മത്സരം സമനിലയിൽ പിരിഞ്ഞു

വൈകുന്നേരം നാല് മണിക്ക്  കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ് മൂന്നാമത്തെ മത്സരം അരങ്ങേറിയത്. പൊരിഞ്ഞ പോരാട്ടത്തിനാണ് കോട്ടപ്പടി സ്‌റ്റേഡിയം സാക്ഷിയായത്. 

Santosh Trophy : Odisha Karnataka play out thrilling draw in 3 each
Author
Malappuram, First Published Apr 17, 2022, 11:08 PM IST

മലപ്പുറം: സന്തോഷ് ട്രോഫിയിൽ മൂന്നാം മത്സരമായ കർണാടക-ഒഡീഷ്യ മത്സരം സമനിലയിൽ. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി. വൈകുന്നേരം നാല് മണിക്ക്  കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ് മൂന്നാമത്തെ മത്സരം അരങ്ങേറിയത്. പൊരിഞ്ഞ പോരാട്ടത്തിനാണ് കോട്ടപ്പടി സ്‌റ്റേഡിയം സാക്ഷിയായത്. 13-ാം മിനുട്ടിൽ ഒഡീഷ്യയെ തേടി ആദ്യ അവസരമെത്തി. മധ്യനിരതാരം ജാമിർ ഓറം വിങ്ങിൽ നിന്ന് ബോക്സിലേക്ക് നൽക്കിയ പാസ് ലക്ഷ്യം കാണാനായില്ല. 

രണ്ട് മിനുട്ടിന് ശേഷം 15-ാം മിനുട്ടിൽ ഒഡീഷ്യ ലീഡ് എടുത്തു. ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം ചന്ദ്ര മുധുലി സെക്കന്റ് പോസ്റ്റിലേക്ക് നീട്ടി നൽക്കിയ പാസ് ബോക്സിൽ നിലയുറപ്പിച്ചിരുന്നു ജാമി ഓറം ഗോളാക്കി മാറ്റി. ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച കർണാടകക്ക് 23-ാം മിനുട്ടിൽ ആദ്യ അവസരമെത്തി. ഇടതുവിങ്ങിൽ നിന്ന് കർണാടകൻ ക്യാപ്റ്റൻ സുനിൽ കുമാർ രണ്ട് ഒഡീഷ്യ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് ബോൾ നൽക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. 

എന്നാൽ 29-ാം മിനുട്ടിൽ കർണാടക സമനില പിടിച്ചു. വലതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ മധ്യനിരതാരം പ്രശാന്ത് കലിങ്ക ബോക്സിലേക്ക് നൽകിയ ബോൾ സുധീർ കൊട്ടികലയാണ് ഗോളാക്കി മാറ്റിയത്. 34-ാം മിനുട്ടിൽ മലയാളി താരം ബാവു നിഷാദിലൂടെ കർണാടക ലീഡ് എടുത്തു. ബോക്സിന് പറത്ത് നിന്ന് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഒഡീഷ്യൻ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു.

രണ്ടാം പകുതിയിലും ഇരുടീമുകളും തുടക്കം മുതൽ തന്നെ ആക്രമണത്തിന് ശ്രമിച്ചു. 50-ാം മിനുട്ടിൽ ഒഡീഷ്യക്ക് അവസരം ലഭിച്ചു. ബോക്സിലേക്ക് നീട്ടിനൽക്കിയ ലോങ് ത്രൗ എസ് കെ ഫരീദ് ഹെഡറിന് ശ്രമിച്ചെങ്കിലും ഗോൾ ബാറിൽ തട്ടി. 55-ാം മിനുട്ടിൽ കർണാടക താരം സുലൈമലൈ എടുത്ത ഫ്രീകിക്ക് ഒഡീഷ്യൻ ഗോൾ കീപ്പർ അതിമനോഹരമായി തട്ടിയകറ്റി. 62-ാം മിനുട്ടിൽ ഒഷീഷ്യൻ പ്രതിരോധം വരുത്തിയ പിഴവിൽ നിന്ന് വീണുകിട്ടിയ അവസരം സുധീർ കൊട്ടികെല ഗോളാക്കി മാറ്റി. 

സ്‌കോർ 3-2. മൂന്ന് മിനുട്ടിന് ശേഷം ഒഡീഷ്യ ഒരു ഗോൾ മടക്കി. വലത് വിങ്ങിൽ നിന്ന് എറിഞ്ഞ ലോങ് ത്രൗ കർണാടകൻ ഗോൾ കീപ്പർ ജയന്ത്കുമാർ പഞ്ച്ചെയ്ത് അകറ്റാൻ ശ്രമിക്കവേ വരുത്തിയ പിഴവിൽ ലഭിച്ച പന്ത് ബികാശ് കുമാർ സഹോ ഗോളി കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ പോസ്റ്റിലെത്തിച്ചു. തുടർന്ന് ഇരുടീമുകൾക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോളികൂപ്പറും ഗോൾ പോസ്റ്റും വില്ലനായി. 76-ാം മിനുട്ടിൽ ഉഗ്രൻ ഗോളിലൂടെ ഒഡീഷ്യ സമനില പിടിച്ചു. വലതു വിങ്ങിൽ നിന്ന് നൽക്കിയ പാസ് ചന്ദ്ര മുദുലിയുടെ റോക്കറ്റ് ഷോട്ടിലൂടെയായിരുന്നു ഒഡീഷ്യ സമനില പിടിച്ചത്.

Follow Us:
Download App:
  • android
  • ios