ജീവന്‍വച്ചുള്ള പന്തുകളി തീക്കളിയാണ്; ഇറ്റലിയില്‍ നാപ്പോളി പരിശീലനം തുടങ്ങുന്നതിനെതിരെ പ്രതിഷേധം
ക്ലബുകളുടെ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാണ്. ഇരു ക്ലബ്ലുകളുടേയും തീരുമാനം അപകടകരമാണെന്ന് ഇറ്റാലിയന്‍ പ്ലെയേഴ്സ്
യൂണിയന്‍ പ്രസിഡന്റ് ഡാമിയാനോ തോമസി പറഞ്ഞു.
നാപ്പോളി: കോവിഡ് 19 ബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇറ്റലി. ഓരോ ദിവസവും നൂറുകണക്കിന് മനുഷ്യരാണ് ഇവിടെ മരണത്തിന് കീഴടങ്ങുന്നത്. ഇതിനിടെ ടീമിന്റെ ഫുട്ബോൾ പരിശീലനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റാലിയൻ ക്ലബ് നാപ്പോളി. ബുധനാഴ്ച മുതല്‍ പരിശീലനം തുടങ്ങുമെന്ന് നാപോളി വ്യക്തമാക്കി.
നാപോളിയുടെ ടെക്നിക്കല്‍ സെന്ററില്‍ രാവിലെ ആയിരിക്കും പരിശീലനം. സെരി എയിലെ മറ്റൊരു ക്ലബ്ബായ കാഗ്ലിയാറിയും നാളെ പരിശീലനം തുടങ്ങും. ക്ലബുകളുടെ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാണ്. ഇരു ക്ലബ്ലുകളുടേയും തീരുമാനം അപകടകരമാണെന്ന് ഇറ്റാലിയന്‍ പ്ലെയേഴ്സ് യൂണിയന്‍ പ്രസിഡന്റ് ഡാമിയാനോ തോമസി പറഞ്ഞു.
ഈമാസം ഒൻപത് മുതൽ ഇറ്റലിയിലെ കളിത്തട്ടുകളെല്ലാം നിശ്ചലമാണ്. യുവന്റസ് താരങ്ങളായ പൌലോ ഡിബാല, ഡാനിയേലേ റുഗാനി, ബ്ലെയ്‌സ് മറ്റിയൂഡി എന്നിവര്‍ കൊവിഡ് ബാധിതരാണ്. ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ പൗളോ മാള്‍ഡീനിക്കും മകന്‍ ഡാനിയേല്‍ മാള്‍ഡീനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. പതിനെട്ടുകാരനായ ഡാനിയേല്‍ എ സി മിലാന്‍ താരമാണ്.
ഇറ്റലിയില്‍ കനത്ത നാശമാണ് കൊവിഡ് 19 വിതയ്‍ക്കുന്നത്. ഇതുവരെ 53,578 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4825 മരണം റിപ്പോർട്ട് ചെയ്തു. ലോകത്താകമാനം മൂന്ന് ലക്ഷത്തിലേറെ പേരാണ് കൊവിഡ് 19 രോഗബാധിതരായുള്ളത്. പതിമൂവായിരത്തിലേറെ പേർക്ക് ജീവന്‍ നഷ്‍ടമായി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക