വനിതാ ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ സ്പിന്നർ ശ്രേയങ്ക പാട്ടീലിന് കണങ്കാലിന് പരിക്കേറ്റു. ഫീൽഡിങ്ങിനിടെ പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്.
ലീഡ്‌സ്: വനിതാ ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ വമ്പന്‍ വിജയം ആഘോഷിച്ചെങ്കിലും, പ്രമുഖ യുവ സ്പിന്നര്‍ ശ്രേയങ്ക പാട്ടീലിനേറ്റ പരിക്ക് ഇന്ത്യന്‍ ക്യാമ്പിന് വലിയ തിരിച്ചടിയാവുന്നു. മത്സരത്തിനിടയില്‍ കണങ്കാലിന് (അിസഹല) ഗുരുതരമായി പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിലാണ് മൈതാനത്ത് നിന്നും പുറത്തേക്ക് മാറ്റിയത്.
നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു ഈ ദൗര്‍ഭാഗ്യകരമായ സംഭവം. ദീപ്തി ശര്‍മ്മ എറിഞ്ഞ ഓവറിലെ നാലാമത്തെ പന്തില്‍ നെതര്‍ലന്‍ഡ്‌സ് ബാറ്റര്‍ റോബിന്‍ റിജ്‌കെ മിഡ്-വിക്കറ്റിലേക്ക് ഒരു ഷോട്ട് അടിച്ചു. ബൗണ്ടറി ലൈനിലേക്ക് പോയ പന്ത് തടയാനായി ശ്രേയങ്ക പാട്ടീല്‍ വശത്തേക്ക് ഓടി ഡൈവ് ചെയ്യുകയായിരുന്നു. പന്ത് വിജയകരമായി തടഞ്ഞെങ്കിലും, ഡൈവ് ചെയ്യുന്നതിനിടയില്‍ ശ്രേയങ്കയുടെ വലത് കണങ്കാല്‍ ഗ്രൗണ്ടില്‍ തട്ടി മോശം രീതിയില്‍ മടങ്ങുകയായിരുന്നു.
പരിക്കേറ്റതിന് പിന്നാലെ കടുത്ത വേദനകൊണ്ട് താരം മൈതാനത്ത് കിടന്നു പുളഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ ടീം ഉടന്‍ തന്നെ കളിക്കളത്തിലേക്ക് എത്തിയെങ്കിലും താരത്തിന് സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഒടുവില്‍ സ്‌ട്രെച്ചറിലാണ് ശ്രേയങ്കയെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. പുറത്തേക്ക് പോകുമ്പോള്‍ താരം കൈകൊണ്ട് മുഖം പൊത്തി കരയുന്നുണ്ടായിരുന്നു.
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബോളിംഗ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളില്‍ ഒന്നായിരുന്നു ശ്രേയങ്ക പാട്ടീല്‍. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയാന്‍ താരം ഉടന്‍ തന്നെ സ്‌കാനിംഗിന് വിധേയയാകും. ലോകകപ്പിലെ വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ശ്രേയങ്കയ്ക്ക് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വ്യക്തത ലഭിക്കൂ. താരത്തിന്റെ പരിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വലിയൊരു നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

