തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കുമെന്ന് മുൻപ് ധോണി സൂചിപ്പിച്ചിരുന്നു.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെന്നൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫിലേക്കുളള വഴിതുറക്കാനാണ് ചെന്നൈ സൂപ്പർ കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും ചെപ്പോക്കിൽ മുഖാമുഖം വരുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുക മുന്‍ നായകന്‍ എം എസ് ധോണിയാകും. സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണി കളിക്കുമോ എന്നാണ് ആകാംക്ഷ. സീസണിൽ ഇതുവരെ കളിക്കാത്ത ധോണി ഏറെ നേരം ബാറ്റിംഗ് പരിശീലനം നടത്തിയതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചായിരിക്കുമെന്ന് മുൻപ് ധോണി സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഇന്നത്തെ മത്സരത്തിന് ശേഷം 'തല' വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ചെന്നൈയിൽ മുൻ താരം സുരേഷ് റെയ്‌ന കൂടി എത്തിയതോടെ ഈ ചർച്ചകൾക്ക് ചൂടേറിയിട്ടുണ്ട്. സീസൺ തുടക്കത്തിൽ കാൽവണ്ണയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണി ഇതുവരെ ഒരു മത്സരത്തില്‍ പോലും ചെന്നൈക്കായി കളത്തിലിറങ്ങിയിട്ടില്ല. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് ധോണി മാറിനിൽക്കുന്നതെന്ന റിപ്പോർട്ടുകളും സി.എസ്.കെ ക്യാമ്പിൽ നിന്ന് വന്നിരുന്നു.

നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. നെറ്റ് റൺറേറ്റ് (+0.027) കുറവായതിനാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫിൽ എത്തണമെങ്കിൽ മറ്റ് മത്സരങ്ങളും നിർണായകമാണ്. അതുകൊണ്ടുതന്നെ ജയത്തിൽ കുറഞ്ഞതൊന്നും ചെന്നൈയ്ക്ക് മതിയാവില്ല. സഞ്ജു സാംസൺ, റുതുരാജ് ഗെയക്‌വാദ് ഓപ്പണിംഗ് ജോഡിയിൽ പ്രതീക്ഷവെക്കുമ്പോഴും ഇരുവരും ഒരുമിച്ച് തിളങ്ങുന്നില്ലെന്നതും കുറഞ്ഞ സ്ട്രൈക്ക് റേറ്റും ചെന്നൈക്ക് തലവേദനയാകുന്നു. കാര്‍ത്തിക് ശര്‍മ അടക്കമുള്ള താരങ്ങള്‍ മധ്യനിരയ്ക്ക് കരുത്താവുമ്പോഴും ബൈദരാബാദിനെപ്പോലെ വെിക്കെട്ട് ബാറ്റര്‍മാരുള്ള ഒരു ടീമിനെതിര ബൗളിംഗ് നിരയുടെ മൂർച്ചക്കുറവിലാണ് ചെന്നൈയുടെ പ്രധാന ആശങ്ക. പതിനാല് പോയിന്‍റുളള ഹൈദരാബാദിനും പ്ലേ ഓഫിലെത്താൻ ജയം അനിവാര്യമാണ്.

വെടിക്കെറ്റ് ബാറ്റർമാർ ഗുജറാത്തിനെതിരെ ചീറ്റിപ്പോയത് നൽകിയ ഞെട്ടൽ ചെറുതല്ല. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരെ ആശ്രയിച്ചാണ് ഹൈദരബാദിന്‍റെ നിലനിൽപ്. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചാൽ ആശങ്കവേണ്ട. പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിംഗ് നിരയിലും പ്രതീക്ഷയേറെ. ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് പത്ത് റൺസിന് ചെന്നൈയെ തോൽപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക