ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ, തങ്ങളുടെ കന്നി ലോകകപ്പ് കളിക്കുന്ന കേപ് വെർഡെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചു.
ബോസ്റ്റണ്‍: ഗ്രൂപ് എച്ചിലെ ആദ്യ മത്സരത്തിൽ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെര്‍ഡെ. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്‌പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെര്‍ഡെയ്ക്ക് സാധിച്ചു. ആദ്യ പകുതിയിൽ പലപ്പോഴും മത്സരത്തിൽ താളം കണ്ടെത്താൻ സ്‌പെയിൻ വിഷമിക്കുന്ന കാഴ്ചയാണ് കണ്ടത്. കേപ് വെര്‍ഡെയുടെ ഗോൾ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോൾകീപ്പർ വൊസിഞ്ഞയുടെ റിഫ്ളക്സുകളിൽ തട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടത്. പതിവ് പൊസിഷനിൽ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാൻ ടോറസിനും ഇടതുവിങ്ങിൽ ഇറങ്ങിയ ഗാവിയും വേണ്ടപോലെ ചലനം സൃഷ്ടിച്ചില്ല.
രണ്ടാം പകുതിയിൽ ലമീൻ യമാൽ എത്തിയെങ്കിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. സ്‌പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം തന്നെ കേപ് വെര്‍ഡെ ഗോൾ മുഖത്ത് തട്ടിവീഴുന്നതാണ് കണ്ടത്. മത്സരത്തിൽ കാര്യമായി മുന്നേറ്റങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ സ്പെയ്നിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങിയ കേപ് വെര്‍ഡെയിൽ ഗോൾകീപ്പർ വൊസിഞ്ഞയുടെ മിന്നും പ്രകടനമാണ് സ്പെയ്നിനെ തളച്ചത്.
ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ. മുന്നേറ്റത്തിൽ ഒയർസബാലിന്റെ മോശം പ്രകടനവും പെഡ്രി അടക്കമുള്ള മധ്യനിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും വിനയായി. രണ്ടാം പകുതിയിൽ ഡാനി ഓൾമോയും യമാലും നിക്കോ വില്യംസും എത്തിയ ശേഷം കുറച്ചെങ്കിലും ആക്രമണത്തിന് സ്‌പെയ്ൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.


