2005ൽ ഹംഗറിക്കെതിരെ ആയിരുന്നു മെസി അര്‍ജന്‍റീനയുടെ സീനിയര്‍ ടീമില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ മത്സരത്തില്‍ 25 മിനിറ്റിനുശേഷം മെസിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു.

കൻസാസ് സിറ്റി:ലോകകപ്പിൽ കിരീടം നിലനിര്‍ത്താനിറങ്ങുന്ന അര്‍ജന്‍റീന നാളെ ആദ്യ മത്സരത്തില്‍ അൾജീരിയയെ നേരിടാനിറങ്ങുകയാണ്. കൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 6.30നാണ് അര്‍ജന്‍റീന-അള്‍ജീരിയ ലോകകപ്പ് പോരാട്ടം. ഇതിഹാസതാരം ലിയോണൽ മെസിയുടെ കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഒരു രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളില്‍ മൂന്നാമതാണ് മെസി ഇപ്പോള്‍.പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(228), കുവൈത്ത് താരം ബാദര്‍ അൽ മുത്‌വ(202) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ കുവൈത്തിന്‍റെ ബാദര്‍ അൽ മുത്‌വയെ മറികടന്ന് മെസി രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2005ൽ ഹംഗറിക്കെതിരെ ആയിരുന്നു മെസി അര്‍ജന്‍റീനയുടെ സീനിയര്‍ ടീമില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ മത്സരത്തില്‍ 25 മിനിറ്റിനുശേഷം മെസിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. കരിയറില്‍ ഇതുവരെ കളിച്ച 199 മത്സരങ്ങളില്‍ നിന്നായി 117 ഗോളുകളും 64 അസിസ്റ്റുകളും മെസി സ്വന്തമാക്കി. അര്‍ജന്‍റീന കുപ്പായത്തില്‍ 16,380 മിനിറ്റുകളാണ് മെസി ഗ്രൗണ്ടിലുണ്ടായിരുന്നത്. 2022ലെ ലോകകപ്പ് നേട്ടവും 2021, 2024 വര്‍ഷങ്ങളിലെ കോപ അമേരിക്ക കിരീടങ്ങളും 2022ലെ ഫൈനലിസിമയും മെസിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ആറാം ലോകകപ്പിനിറങ്ങുന്ന മെസി അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങളില്‍ കളിച്ചു.

അവന്‍റെ കളി കാണാൻ ഈ ലോകം മുഴുവൻ കാത്തിരിക്കുന്നു

സാധാരണയായി വാർത്താസമ്മേളനങ്ങളിൽ കണിശതയോടെ സംസാരിക്കാറുള്ള സ്കലോണി, മെസിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ അര്‍ജന്‍റീന ആരാധകരെ ആവേശഭരിതരാക്കുന്നത്. അർജന്‍റീനയിലെ ജനങ്ങൾ മാത്രമല്ല, ഈ ലോകം മുഴുവൻ, ഈ ഭൂമിയിലെ ഓരോ ഫുട്ബോൾ പ്രേമിയും അവൻ മൈതാനത്ത് ഇറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ്. കാരണം മെസിക്ക് അർജന്‍റീന ആരാധകരിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള കായിക പ്രേമികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം അത്രമേൽ വലുതാണ്. അവനെക്കുറിച്ച് നെഗറ്റീവായി ഒന്നും പറയാനില്ല. അവൻ എപ്പോഴും ടീമിനൊപ്പമുണ്ട്, ഞങ്ങളുടെ ഏറ്റവും നിര്‍ണായക താരമാണവൻ.

പരിക്കിന്‍റെ ആശങ്കകൾ മാറി; മെസി പൂർണ്ണ ഫിറ്റ്

ലോകകപ്പിന് തൊട്ടുമുൻപ് ഹാംസ്ട്രിങ് പരിക്കിന്‍റെ ചെറിയ ബുദ്ധിമുട്ടുകൾ മെസിയെ അലട്ടിയിരുന്നെങ്കിലും താരം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നാണ് പരിശീലന ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. കഴിഞ്ഞ ആഴ്ച ഐസ്‌ലൻഡിനെതിരെ നടന്ന അവസാന സന്നാഹ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസി, പെനൽറ്റിയിലൂടെ ഗോൾ നേടുകയും 20 മിനിറ്റോളം കളിക്കുകയും ചെയ്തിരുന്നു. അർജന്‍റീന ടീമിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായി കൻസാസ് സിറ്റിയുടെ തെരുവുകളെല്ലാം മെസി ആരാധകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മെസിയുടെ പത്താം നമ്പർ ബാഴ്സലോണ ജേഴ്സികളും, ഇന്‍റർ മയാമി ജേഴ്സികളും, അർജന്‍റീന ജേഴ്സികളും ധരിച്ച ആയിരക്കണക്കിന് ആളുകളാണ് സ്റ്റേഡിയത്തിന് പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്.

ചരിത്രത്തിൽ ഇതുവരെ രണ്ട് രാജ്യങ്ങൾ മാത്രമാണ് തുടർച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നിലനിർത്തിയിട്ടുള്ളത്. 1930-കളിൽ ഇറ്റലിയും, പിന്നീട് 1962-ൽ പെലെയുടെ നേതൃത്വത്തിൽ ബ്രസീലും. നാല് വർഷം മുൻപ് ഖത്തറിൽ വെച്ച് ഫ്രാൻസിനെ തകർത്താണ് അർജന്‍റീന ലോക ചാമ്പ്യന്മാരായത്. ഇത്തവണ കപ്പ് നിലനിർത്തിയാൽ ബ്രസീലിനും ഇറ്റലിക്കും ഒപ്പം അർജന്‍റീനയ്ക്കും ആ അപൂർവ്വ നേട്ടത്തിലെത്താം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക