ഖത്തര്‍ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തില്‍ ടിക്കറ്റിനായി കൂടുതല്‍ ആവശ്യക്കാര്‍ ബ്രസീലിന്‍റെ മത്സരങ്ങള്‍ക്ക്
ടിക്കറ്റ് വില്‍പനയുടെ അടുത്തഘട്ടത്തിന്‍റെ തീയതികള്‍ സെപ്റ്റംബര്‍ അവസാന വാരം ഫിഫ പുറത്തുവിടും. അവസാനഘട്ട ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന കഴിഞ്ഞ ശേഷമാകും ദോഹയില്‍ കൗണ്ടര്‍ വില്‍പന ആരംഭിക്കുക.
സൂറിച്ച്: നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ആരാധകരുടെ പ്രവാഹമുണ്ടാകുമെന്നുറപ്പായി. ലോകകപ്പ് മത്സരങ്ങളുടെ 45 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയതെന്ന് ഫിഫ വ്യക്തമാക്കി. ടൂര്‍ണമെന്‍റി മൂന്ന് മാസം മാത്രം ബാക്കിയിരിക്കെ ഇനി അഞ്ച് ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാനുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് ബ്രസീല്‍-സെര്‍ബിയ ബ്രസീല്‍-കാമറൂണ്‍ പോരാട്ടത്തിനാണ്. ആതിഥേയരായ ഖത്തറിന് പുറമെ അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റിന് കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നു. ഇത് കഴിഞ്ഞാല്‍ അമേരിക്ക, ഇംഗ്ലണ്ട്, മെക്സിക്കോ, ഫ്രാന്‍സ്, അര്‍ജന്‍റീന, ബ്രസീല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ടിക്കറ്റുകള്‍ക്ക് ഏറ്റവും കൂുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്.
ടിക്കറ്റ് വില്‍പനയുടെ അടുത്തഘട്ടത്തിന്‍റെ തീയതികള്‍ സെപ്റ്റംബര്‍ അവസാന വാരം ഫിഫ പുറത്തുവിടും. അവസാനഘട്ട ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന കഴിഞ്ഞ ശേഷമാകും ദോഹയില്‍ കൗണ്ടര്‍ വില്‍പന ആരംഭിക്കുക.
ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.
ഖത്തർ ലോകകപ്പിന് നൂറ് നാൾ; കിക്കോഫില്‍ മാറ്റം
ഖത്തറില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് ലഭിക്കുന്ന ടിക്കറ്റിന്‍റെ ഏറ്റവും കുറഞ്ഞ വില 250 ഖത്തര്‍ റിയാലാണ്. ലോകകപ്പ് സമയത്ത് വിദേശത്തു നിന്നുള്ളവര്‍ക്ക് ഖത്തറില്‍ താമസിക്കണമെങ്കില്‍ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റുകള്‍ ഉണ്ടായിരിക്കണം. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങളാണ് ഉണ്ടാകുക.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന