ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ പോർച്ചുഗൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം വിജയത്തിൽ നിർണ്ണായകമായി.

ഹൂസ്റ്റൺ: ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന്റെ സംബന്ധിച്ച് അനിവാര്യമായിരുന്നു. ഇന്നത്തെ ഇരട്ട ഗോളോട് കൂടി ആദ്യ മത്സരത്തിൽ തനിക്ക് കേട്ട പഴികൾക്കെല്ലാമുള്ള മറുപടി കൂടിയാണ് റൊണാൾഡോ നൽകിയിരിക്കുന്നത്. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് റൊണാൾഡോ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടക്കം മുതൽ ഉണർന്നുകളിച്ച പോർച്ചുഗൽ മുന്നേറ്റനിര റൊണാൾഡോയിലൂടെ ആറാം മിനിറ്റിൽ തന്നെ ലീഡ് നേടുന്നുണ്ട്. വലതുവിംഗിലൂടെയുള്ള ജാവോ കാൻസലോ നടത്തിയ മുന്നേറ്റത്തിലൂടെ മികച്ചൊരു ക്രോസ് ആയിരുന്നു ബോക്സിലേക്ക് നൽകിയത്. ബോക്സിൽ കൃത്യമായൊരു ഫസ്റ്റ് ടച്ചിലൂടെ റൊണാൾഡോ പന്ത് വലയിലെത്തിച്ചു. പതിനേഴാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മൂന്നാം ഗോളിനും വഴിയൊരുക്കിയത് റൊണാൾഡോയുടെ കൃത്യമായ പ്രെസിങ്ങിലൂടെ ലഭിച്ച കോർണർ കിക്കിലൂടെയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് നീട്ടിനൽകിയ കോർണർ കിക്ക് റൊണാൾഡോ പോസ്റ്റിലേക്ക് തിരിച്ചുവിടുന്നതിന്റെ ഉസ്ബെക് പ്രതിരോധനിരതാരം നെമട്ടോവിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് കയറി.

മൂന്ന് ഗോളിന് മുന്നിട്ട് നിന്നിട്ടും ആക്രമണത്തിന്റെ തീവ്രതകുറയ്ക്കാൻ പോർച്ചുഗൽ തയ്യാറായിരുന്നില്ല. ഉസ്ബെക് ഗോൾകീപ്പറെ ബോക്സിനുള്ളിൽ വച്ച് നിരന്തരം പ്രസ് ചെയ്യുന്ന റൊണാൾഡോയെയും ഇന്നത്തെ മത്സരത്തൽ കാണാൻ കഴിഞ്ഞു. വിറ്റിഞ്ഞയ്ക്ക് പകരമെത്തോയേ റാഫേൽ ലിയാവോ മികച്ചൊരു ഷോട്ടിലൂടെ പോർച്ചുഗലിന്റെ പട്ടിക തികച്ചു.

YouTube video player