ഏഴടിമേളം! ഇത്തിഹാദില്‍ ഗോള്‍മഴ; ഒടുവില്‍ റയലിന് മേല്‍ സിറ്റിയുടെ ജയഭേരി
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റർ സിറ്റി മത്സരം പിടിച്ചടക്കുന്ന കാഴ്ച്ചയാണ് ആദ്യ മിനുറ്റുകളില്‍ തന്നെ കണ്ടത്
ഇത്തിഹാദ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UCL) മാഞ്ചസ്റ്റർ സിറ്റി-റയല്‍ മാഡ്രിഡ് (Man City vs Real Madrid) സെമിയുടെ ആദ്യപാദത്തില്‍ ഗോള്‍മഴ. ഏഴ് ഗോള്‍ പിറന്ന മത്സരത്തില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടി. സിറ്റിക്കായി കെവിന്‍ ഡിബ്രൂയിനും (Kevin De Bruyne) ഗബ്രിയേല്‍ ജീസസും (Gabriel Jesus) ഫീല്‍ ഫോഡനും (Phil Foden) ബെർണാഡോ സില്‍വയും (Bernardo Silva) ഗോള്‍ നേടിയപ്പോള്‍ റയല്‍ കുപ്പായത്തില്‍ കരീം ബെന്‍സേമ (Karim Benzema) ഇരട്ട ഗോളും വിനീഷ്യസ് ജൂനിയർ (Vini Jr.) ഒരു ഗോളും നേടി.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റർ സിറ്റി മത്സരം പിടിച്ചടക്കുന്ന കാഴ്ച്ചയാണ് ആദ്യ മിനുറ്റുകളില്‍ തന്നെ കണ്ടത്. കിക്കോഫായി രണ്ടാം മിനുറ്റില്‍ മെഹ്‍റസിന്‍റെ അസിസ്റ്റില്‍ കെവിന്‍ ഡിബ്രൂയിന്‍ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 11-ാം മിനുറ്റില്‍ ഗബ്രിയേല്‍ ജിസ്യൂസ് ലീഡുയർത്തി. എന്നാല്‍ 33-ാം മിനുറ്റില്‍ നായകന്‍ കരീം ബെന്‍സേമ ഗോള്‍ മടക്കിയതോടെയാണ് റയലിന് ശ്വാസം വീണത്.
53-ാം മിനുറ്റില്‍ റയല്‍ ഗോളിയെ കാഴ്ച്ചക്കാരനാക്കി ഫില്‍ ഫോഡന്‍ സിറ്റിയുടെ മൂന്നാം ഗോള്‍ വലയിലാക്കി. 55-ാം മിനുറ്റില്‍ ഇടതുവിങ്ങിലെ സോളോ റണ്ണിനൊടുവില്‍ വിനീഷ്യസ് ജൂനിയർ റയലിന്‍റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ ബെർണാഡോ സില്‍വ 74-ാം മിനുറ്റില്‍ ഗോള്‍ നേടിയതോടെ സിറ്റി നാല് തികച്ചു. പിന്നാലെ 82-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലഭിച്ച സുവർണാവസരം ബെന്‍സേമ മുതലാക്കിയതോടെ റയല്‍ 4-3ന് മത്സരം അവസാനിപ്പിച്ചു. റയലിന് പ്രതിരോധത്തിലെ പിഴവുകള്‍ ബാധ്യതയായപ്പോള്‍ ഉന്നമില്ലായ്മയാണ് സിറ്റിയെ കൂടുതല്‍ ഗോളുകളില്‍ നിന്ന് അകറ്റിയത്.