യൂറോ കപ്പും കൊവിഡ് 19 ഭീഷണിയില്‍; ടൂര്‍ണമെന്റിന്റെ ഭാവി ഉടനറിയാം
യൂറോപ്പിലെ വിവിധ വേദികളായി ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് യൂറോ കപ്പ് നടക്കേണ്ടത്
സൂറിച്ച്: കൊവിഡ് 19 മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ യൂറോ കപ്പ് മാറ്റിവക്കണോ എന്ന കാര്യത്തില്‍ യുവേഫ ചൊവ്വാഴ്‌ച തീരുമാനമെടുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടക്കുന്ന യോഗത്തില്‍ യൂറോപ്യന്‍ ഫുട്ബോളിലെ എല്ലാ മത്സരങ്ങളുടെ ഭാവിയും ചര്‍ച്ച ചെയ്യും.
യൂറോപ്പിലെ വിവിധ വേദികളായി ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് യൂറോ കപ്പ് നടക്കേണ്ടത്. ടൂര്‍ണമെന്‍റ് ഡിസംബറിലേക്കോ അടുത്ത വര്‍ഷത്തേക്കോ(2021) മാറ്റിവെക്കാനാണ് യുവേഫ പദ്ധതിയിടുന്നത് എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 55 അംഗ രാജ്യങ്ങളെയും എല്ലാ യൂറോപ്യന്‍ ക്ലബ് അസോസിയേഷനുകളെയും വിവിധ ലീഗുകളെയും കളിക്കാരുടെ സംഘടനാ(FIFPro) പ്രതിനിധികളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.
Read more: ഇത് മരണ ഗ്രൂപ്പല്ല, അതുക്കും മേലെ; യൂറോ കപ്പ് ഫിക്സ്ചര്‍ പുറത്ത്
യുവേഫക്ക് കീഴിലുള്ള പ്രധാന ലീഗുകളിലും ചാമ്പ്യന്‍സ് ലീഗിലും മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. യൂറോപ്പ ലീഗ്, സ്‌പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ക്ലബുകള്‍ അടിയന്തര യോഗം വ്യാഴാഴ്‌ച ചേരും. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയും ചെൽസി താരം ക്വാലം ഒഡോയ്‌യും യുവന്‍റസിന്‍റെ ഡാനിയേല്‍ റുഗാനിയും കൊവിഡിന്‍റെ പിടിയിലാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക