സെമിബര്‍ത്ത് തീരുമാനിക്കാന്‍ ജര്‍മ്മനിയും സ്‌പെയ്‌നും; പോര്‍ച്ചുഗലും ഇന്ന് കളത്തില്‍
യുവേഫ നേഷന്‍സ് ലീഗില്‍ സെമിബര്‍ത്ത് തീരുമാനിക്കാന്‍ മുന്‍ ലോക ചാംപ്യന്മാര്‍ നേര്‍ക്കുനേര്‍.
സെവിയ്യ: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നിര്‍ണായക പോരാട്ടങ്ങള്‍. സെമിബര്‍ത്ത് തീരുമാനിക്കാനായി ജര്‍മ്മനിയും സ്‌പെയ്‌നും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ജര്‍മ്മനിക്ക് അഞ്ച് കളിയിൽ 9 പോയിന്‍റ്, അഞ്ച് മത്സരം തന്നെ കളിച്ച സ്‌പെയ്‌നിന് ഒരു പോയിന്‍റ് കുറവ്. സെവിയ്യയിൽ ഇന്ന് തോൽവി ഒഴിവാക്കിയാൽ ജര്‍മ്മനിക്ക് അവസാന നാലില്‍ കടക്കാം.
2018ലെ ലോകകപ്പ് തോൽവിക്ക് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ജര്‍മ്മനിക്കും സ്‌പെയ്‌നിനും നേഷന്‍സ് ലീഗിലെ മുന്നേറ്റം അനിവാര്യമാണ്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ രണ്ട് പെനാൽറ്റി പാഴാക്കി ജയം കൈവിട്ട നായകന്‍ സെര്‍ജിയോ റാമോസ് ആകും സ്‌പെയ്‌ന്‍ നിരയിൽ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ 12 കളിയിൽ തോൽവിയറിയാത്ത ജര്‍മ്മന്‍ നിരയിലേക്ക് സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി ടോണി ക്രൂസ് തിരിച്ചെത്തും. സെപ്റ്റംബറില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ സമനില ആയിരുന്നു ഫലം.
സ്മിത്തിനെയും വാര്‍ണറെയും വീഴ്ത്താന്‍ തന്ത്രങ്ങളുണ്ടെന്ന് പൂജാര
1.15ന് തന്നെ തുടങ്ങുന്ന മറ്റു മത്സരങ്ങളില്‍ പോര്‍ച്ചുഗൽ ക്രൊയേഷ്യയെയും ഫ്രാന്‍സ് സ്വീഡനെയും നേരിടും. പോര്‍ച്ചുഗലിനെ കഴിഞ്ഞ ദിവസം കീഴടക്കിയ ഫ്രാന്‍സ് സെമിബര്‍ത്ത് ഉറപ്പാക്കി കഴിഞ്ഞു. തരംതാഴ്‌ത്തല്‍ ഒഴിവാക്കാനാകും ക്രൊയേഷ്യയുടെയും സ്വീഡന്‍റെയും ശ്രമം.
അഫ്രീദിയെ ക്ലീന്‍ ബൗള്‍ഡാക്കിയശേഷം കൈകൂപ്പി ക്ഷമ ചോദിച്ച് ബൗളര്‍