മെക്സിക്കോയിലാണ് ഇറാന്‍ ടീമിന്‍റെ പരിശീലന ക്യാംപ്. അമേരിക്കയിലെ മത്സരങ്ങള്‍ക്കെത്തുന്ന ടീം അരിസോണയിൽ ആയിരുന്നു താമസിക്കേണ്ടിയിരുന്നത്.
വാഷിംഗ്ടൺ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തുന്ന ഇറാൻ ഫുട്ബോൾ ടീം അംഗങ്ങൾക്ക് കര്‍ശന നിബന്ധനകളോടെ അമേരിക്ക വിസ അനുവദിച്ചു. രാഷ്ട്രീയ-നയതന്ത്ര ഭിന്നതകളുടെ പശ്ചാത്തലത്തിൽ, മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത നിബന്ധനകളോടെയാണ് ഇറാൻ താരങ്ങൾക്ക് അമേരിക്ക വിസ നൽകിയിരിക്കുന്നത്. മത്സരം നടക്കുന്ന ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും, മത്സരം കഴിഞ്ഞ ഉടൻ തന്നെ രാത്രിയില്‍ രാജ്യം വിടാനുമാണ് അമേരിക്കൻ ഭരണകൂടം ഇറാൻ കളിക്കാർക്കും ഒഫീഷ്യലുകൾക്കും അനുമതി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി മെക്സിക്കോയിലെ ഇറാൻ അംബാസഡർ വ്യക്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്ന ടീമായി ഇറാൻ മാറി.
മെക്സിക്കോയിലാണ് ഇറാന്‍ ടീമിന്‍റെ പരിശീലന ക്യാംപ്. അമേരിക്കയിലെ മത്സരങ്ങള്‍ക്കെത്തുന്ന ടീം അരിസോണയിൽ ആയിരുന്നു താമസിക്കേണ്ടിയിരുന്നത്. ഗ്രൂപ് ഘട്ടത്തിൽ അമേരിക്കയിൽ 3 മത്സരങ്ങളാണ് ഇറാന്‍ കളിക്കേണ്ടത്. അമേരിക്കയും ഇറാനും ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താൽ പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരും.അമേരിക്ക ഡി ഗ്രൂപ്പിലും ഇറാൻ ജി ഗ്രൂപ്പിലും ആണ്. സാധാരണയായി ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകൾക്ക് ആഴ്ചകൾക്ക് മുൻപ് തന്നെ ടീമുകൾ എത്തി പരിശീലനം നടത്താറുണ്ട്. എന്നാൽ പുതിയ നിയന്ത്രണം അനുസരിച്ച് ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ ക്യാമ്പ് ചെയ്യാനോ ദീർഘനേരം പരിശീലിക്കാനോ സാധിക്കില്ല. മത്സരദിവസം അമേരിക്കയിൽ വിമാനമിറങ്ങി, കളി കഴിഞ്ഞ് അന്നു രാത്രിതന്നെ അവർക്ക് രാജ്യം വിടേണ്ടി വരും. ഇത് കളിക്കാരുടെ ഫിറ്റ്നസിനെയും കളിയിലെ പ്രകടനത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇറാൻ ടീമിന് വിസ പൂർണ്ണമായി നിഷേധിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ നേരത്തെ തന്നെ യുഎസ് അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. ഫിഫയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങളോടെയെങ്കിലും വിസ നൽകാൻ അമേരിക്ക തയ്യാറായത്. അതേസമയം, കായിക വേദിയിൽ രാഷ്ട്രീയം കലർത്തരുതെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഒരേ ദിവസം വന്ന് കളിച്ച് മടങ്ങുക എന്നത് കളിക്കാർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, വിഷയത്തിൽ ഫിഫ കൂടുതൽ ഇളവുകൾ വാങ്ങി നൽകുമെന്നാണ് പ്രതീക്ഷയെന്നും ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
