മൂന്നാം മിനിറ്റില്‍ വലന്‍സിയയുടെ ഹ്യൂഗോ ഗുല്ലാമൊന്‍ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് വലന്‍സിയ മത്സരം പൂര്‍ത്തിയാക്കിയത്. 

മാഡ്രിഡ്: ലാ ലിഗ പുതിയ സീസണിലെ ആദ്യ വിജയം വലന്‍സിയ സ്വന്തമാക്കി. ഗെറ്റാഫയെയാണ് വലന്‍സിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വലന്‍സിയയുടെ വിജയം. 11-ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ പെനാല്‍റ്റി ഗോളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം മിനിറ്റില്‍ വലന്‍സിയയുടെ ഹ്യൂഗോ ഗുല്ലാമൊന്‍ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് വലന്‍സിയ മത്സരം പൂര്‍ത്തിയാക്കിയത്. 75ആം മിനുട്ടില്‍ ഗെറ്റഫെയുടെ എറിക് കബാകോയും ചുവപ്പ് കാര്‍ഡ് കണ്ടു.

അതേസമയം റയല്‍ മാഡ്രിഡിന് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാത്രി 1.30ന് തുടങ്ങുന്ന മത്സരത്തില്‍ അലാവസാണ് എതിരാളി. നായകന്‍ സെര്‍ജിയോ റാമോസും പരിശീലകന്‍ സിനദിന്‍ സിദാനും ടീം വിട്ട ശേഷമുള്ള ആദ്യ സീസണിനാണ് റയല്‍ തയ്യാറെടുക്കുന്നത്. മുന്‍നിര താരങ്ങളുടെ പരിക്കാണ് കാര്‍ലോ ആഞ്ചലോട്ടിയുടെ ടീമിനെ വലയ്ക്കുന്ന പ്രധാന ഘടകം. 

ബാഴ്‌സലോണ നാളെയാണ് ആദ്യമത്സരത്തിന് ഇറങ്ങുന്നത്. ലിയോണല്‍ മെസി ടീം വിട്ടശേഷമുള്ള ആദ്യ ലാലിഗ സീസണിനാണ് ബാഴ്‌സ ഒരുങ്ങുന്നത്. റയല്‍ സോസിഡാഡിനെതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം.

ബയേണിന് സമനില

മ്യൂനിച്ച്: ബുണ്ടസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് ലീഗിലെ ആദ്യ മത്സരത്തില്‍ സമനില. മോഞ്ചന്‍ഗ്ലാഡ്ബാഷാണ് ബയേണെ സമനിലയില്‍ പിടിച്ചത്. പത്താം മിനുട്ടില്‍ തന്നെ ഗ്ലാഡ്ബാഷ് ലീഡ് എടുത്തു. അലസാനെ പ്ലിയയുടെ വകയായിരുന്നു ഗ്ലാഡ്ബാഷിന്റെ ഗോള്‍. 42-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ സമനില പിടിച്ചു.