ഹോട്ടൽ ജീവനക്കാർക്കെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഗ്രീസ്മാനും ഡെംബലെയും
തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ടിവി നന്നാക്കാനെത്തിയ ഏഷ്യന്‍ വംശജരെയാണ് ഇരുവരും അധിക്ഷേപിച്ചത്. വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണ് കാണുന്നത്.
പാരീസ്: ജപ്പാനിലെ ഹോട്ടൽ ജീവനക്കാർക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ മാപ്പു പറഞ്ഞ് ഫ്രഞ്ച് ഫുട്ബോൾ താരങ്ങളായ അന്റോയ്ൻ ഗ്രീസ്മാനും ഉസ്മാന്‍ ഡെംബലെയും. ബാഴ്‌സലോണയുടെ താരങ്ങളായ ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇരു താരങ്ങളുടെയും മാപ്പു പറച്ചിൽ.
എന്നാൽ ഹോട്ടൽ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. 2019-2020ലെ ബാഴ്സലോണയുടെ പ്രീ സീസൺ ടൂറിന്റെ ഭാഗമായി ജപ്പാൻ സന്ദർശിച്ചപ്പോഴുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ടിവി നന്നാക്കാനെത്തിയ ഏഷ്യന്‍ വംശജരെയാണ് ഇരുവരും അധിക്ഷേപിച്ചത്. വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണ് കാണുന്നത്. വീഡിയോ റെക്കോഡ് ചെയ്യുന്ന ഡെംബലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഏഷ്യക്കാരുടെ ഭാഷയേയും ശരീരത്തേയും ഡെംബലെ പരിഹസിച്ച് ചിരിക്കുന്നുണ്ട്.
വീഡിയോയിൽ ഡെംബലെ പറയുന്നത്.. ''ഇത്രയും വൃത്തികെട്ട മുഖവുമായി നിങ്ങള്‍ പെസ് (പ്രോ എവല്യൂഷന്‍ സോക്കര്‍) കളിക്കാന്‍ സാധിക്കും. ഏത് തരത്തിലുള്ള ഭാഷയാണ് നിങ്ങള്‍ സംസാരിക്കുന്നത്.? നിങ്ങള്‍ക്ക് ഒട്ടും ലജ്ജ തോന്നുന്നില്ലേ..? നിങ്ങളുടെ രാജ്യം സാങ്കേതികമായി പിന്നിലാണോ..?'' ഇത്രയുയാണ് ഡെംബലെ സംസാരിക്കുന്നത്. ഇത് കേള്‍ക്കുന്ന ഗ്രീസ്മാന്‍ പരിഹാസത്തോടെ ചിരിക്കുന്നുമുണ്ട്. വീഡിയോ...
ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്മാന്റെ ഹെയര്‍സ്‌റ്റൈല്‍ നോക്കിയാണ് പലരും ഈ വീഡിയോ പഴയതാണെന്ന നിഗമനത്തിലെത്തിയത്. യൂറോ കപ്പില്‍ നിന്ന് പുറത്തായി ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനെ പിടിച്ചു കുലുക്കി വംശീയാധിക്ഷേപ വിവാദം.
എന്നാൽ അത് സംഭവിച്ചത് ജപ്പാനിലായിരുന്നു എന്നതുകൊണ്ട് ഏഷ്യൻ വംശജർക്കെതിരായ അധിക്ഷേപമായി കണക്കാക്കരുതെന്നും ലോകത്ത് എവിടെയായിരുന്നാലും ഒരുപക്ഷെ താൻ അതേ രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഡെംബലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതുകൊണ്ടുതന്നെ അത് ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ അധിക്ഷേപമായി ചിത്രീകരിക്കരുതെന്നും ഡെംബലെ വ്യക്തമാക്കി.
എല്ലാതരത്തിലുള്ള വിവേചനങ്ങൾക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരമാർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ആത്മാർത്ഥമായി ക്ഷമചേദിക്കുന്നുവെന്ന് ഗ്രീസ്മാനും പറഞ്ഞു.