ബ്ലാസ്റ്റേഴ്സ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; സിഇഒ വീരേൻ ഡിസിൽവ പടിയിറങ്ങി
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ തനിക്ക് അവസരം നൽകിയ ക്ലബ് ഉടമകളോട് നന്ദിയറിയിക്കുന്നുവെന്ന് ഡിസില്‍വ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ സ്ഥാനത്തു നിന്നും നിന്നും വീരേൻ ഡിസിൽവ രാജിവെച്ചു. ഈ മാസം ജൂൺ 1 മുതൽ ഡിസില്‍വ ക്ലബ്ബിൽ നിന്നും വിടവാങ്ങിയതായി ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിലാണ് വിരേൻ ഡിസില്‍വ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ആ സീസണിൽ ടീം ഫൈനലിലെത്തുകയും തുടർച്ചയായി രണ്ട് വർഷം അദ്ദേഹം ടീമിന്റെ ഭരണ നിർവഹണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു. പിന്നീട് ബ്ലാസ്റ്റേഴ്സ് വിട്ട ഡിസില്‍വ 2019 മാർച്ചിൽ വീണ്ടും ക്ലബിലേക്ക് മടങ്ങിയെത്തി.
തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അവിഭാജ്യ ഘടകമായിരുന്നു ഡിസില്‍വയെന്ന് ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിലെ എല്ലാവരും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് നന്ദി പറയാനും ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും അദ്ദേഹത്തെ ആശംസിക്കാനും ആഗ്രഹിക്കുന്നുവെന്നും നിഖിൽ ഭരദ്വാജ് വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ തനിക്ക് അവസരം നൽകിയ ക്ലബ് ഉടമകളോട് നന്ദിയറിയിക്കുന്നുവെന്ന് ഡിസില്‍വ പറഞ്ഞു. കളിക്കളത്തിലും പുറത്തും ക്ലബ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഡിസിൽവ വ്യക്തമാക്കി.