ലോകകപ്പിൽ കോംഗോയ്‌ക്കെതിരായ മത്സരത്തിന് ശേഷം, മെസി ചാന്റുകളുമായി പ്രകോപിപ്പിക്കാൻ ശ്രമിച്ച ആരാധകരോട് കയ്യടിച്ച് പക്വതയോടെ പ്രതികരിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. മത്സരത്തിൽ നിരാശനായ താരം ഗ്യാലറിക്ക് നേരെ കയ്യടിച്ച് ഗ്രൗണ്ട് വിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ കോംഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്ന നിരാശയ്ക്ക് പിന്നാലെ, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് കോംഗോ ആരാധകര്‍. മത്സരം കഴിഞ്ഞ് ക്രിസ്റ്റിയാനോ മടങ്ങുന്നതിനിടെ മെസി ചാന്റുകളുമായി കോംഗോ ആരാധകര്‍ രംഗത്ത് വരികയായിരുന്നു. മത്സരത്തില്‍ ക്രിസ്റ്റിയാനോ നിരാശപ്പെടുത്തിയിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിയുകയും ചെയ്തു.
തന്റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ പല മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും അവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. കളി 1-1 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങുന്നതിനിടയില്‍, റൊണാള്‍ഡോയുടെ ഓരോ പിഴവുകളിലും കോംഗോ ആരാധകര്‍ സ്റ്റേഡിയത്തില്‍ വലിയ രീതിയില്‍ മെസ്സിയുടെ പേര് വിളിച്ച് കൂവിവിളിക്കാന്‍ തുടങ്ങി. എന്നാല്‍ പക്വതയോടെയാണ് ക്രിസ്റ്റിയാനോ ഇതിനെ നേരിട്ടത്. ഗ്യാലറിയില്‍ നോക്കി ആരാധകര്‍ക്ക് നേരെ നോക്കി കയ്യടിച്ചുകൊണ്ട് ക്രിസ്റ്റിയാനോ ഗ്രൗണ്ട് വിട്ടു.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച
മത്സരശേഷം ടണലിലൂടെ നിരാശയോടെ മടങ്ങുന്ന റൊണാള്‍ഡോയ്ക്ക് നേരെയും ആരാധകര്‍ മെസ്സിയുടെ പേര് വിളിക്കുന്നത് തുടരുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗമാണ് വൈറലായത്. സൗദി പ്രോ ലീഗില്‍ കളിക്കുമ്പോഴും എതിര്‍ ടീമിലെ ആരാധകര്‍ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ സ്ഥിരമായി മെസ്സിയുടെ പേര് ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് പോലൊരു വലിയ വേദിയില്‍ വെച്ച് ആദ്യ മത്സരത്തില്‍ തന്നെ റൊണാള്‍ഡോയ്ക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൗദിയില്‍ വെച്ച് സമാനമായ സാഹചര്യത്തില്‍ മോശം ആംഗ്യം കാണിച്ചതിന് താരത്തിന് വിലക്ക് ലഭിച്ചിരുന്നുവെങ്കിലും, ഇവിടെ താരം സ്വയം നിയന്ത്രിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

