യൂറോപ്യൻ സൂപ്പർ ലീഗ്: ക്ലബുകളുടെ പിന്മാറ്റം ഫിഫയുടെയും യുവേഫയുടേയും ഭീഷണി കൊണ്ടെന്ന് പെരസ്
ഫിഫയും യുവേഫയും ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ടീമുകൾ കൂട്ടത്തോടെ പിൻവാങ്ങിയതെന്ന് പെരസ് ആരോപിച്ചു.
മാഡ്രിഡ്: നിർദ്ദിഷ്‌ട യൂറോപ്യൻ സൂപ്പർ ലീഗ് പ്രതിസന്ധിയിലായതിന് പിന്നാലെ ഫിഫയ്‌ക്കും ക്ലബുകൾക്കുമെതിരെ വിമർശനവുമായി റയൽ പ്രസിഡന്‍റ് ഫ്ലോറന്‍റിനോ പെരസ്. ഫിഫയും യുവേഫയും ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ടീമുകൾ കൂട്ടത്തോടെ പിൻവാങ്ങിയതെന്ന് പെരസ് ആരോപിച്ചു.
'ഫുട്ബോളിനെ രക്ഷിക്കാനാണ് പുതിയ ലീഗുമായി ശ്രമിച്ചത്. എന്നാൽ താൻ ഫുട്ബോളിനെ കൊല്ലാൻ ശ്രമിക്കുകയാണെന്ന രീതിയിൽ പ്രചാരണമുണ്ടായി. ചാമ്പ്യൻസ് ലീഗിന്‍റെ ഘടന വിരസമാണ്. അത് മാറ്റിക്കൊണ്ടാണ് പുതിയ ഫോർമാറ്റ് കൊണ്ടുവരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലുള്ള ഒരു ടീം ബോധപൂർവം മറ്റ് ടീമുകളെക്കൂടി ടൂർണമെന്‍റിൽ നിന്നും പിന്മാറ്റി' എന്നും സൂപ്പർ ലീഗ് ചെയർമാൻ കൂടിയായ പെരസ് പറഞ്ഞു.
എന്നാൽ ഏത് ടീമിനെയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം സ്‌പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയില്ല.
ഏറെ വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗില്‍ നിന്ന് ആറ് ഇംഗ്ലീഷ് ക്ലബുകള്‍ ഇന്നലെ പിന്‍മാറിയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സണ്‍, ടോട്ടനം എന്നീ ടീമുകളാണ് യൂ ടേണ്‍ എടുത്തത്. ഈ ആറ് ടീമുകള്‍ക്ക് പുറമെ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, യുവന്‍റസ് ടീമുകള്‍ ചേര്‍ന്നാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി