ലോകകപ്പ് യോഗ്യതാ പോരാട്ടം, ഇക്വഡോറിനെതിരെ ബ്രസീലിന് ജയം
നെയ്മർ എടുത്ത ആദ്യ പെനൽറ്റി ഇക്വഡോർ ഗോൾ കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്ക് എടുക്കുന്നതിന് മുമ്പ് ഇക്വഡോർ താരങ്ങൾ മുന്നോട്ട് നീങ്ങിയതിനാൽ റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിൽ അവസരങ്ങളൊന്നും നൽകാതെ നെയ്മർ ഫിനിഷ് ചെയ്തു.
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇക്വഡോറിനെതിരെ തകർപ്പൻ ജയവുമായി ബ്രസീൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ഇക്വഡോറിനെ മറികടന്നത്. 65ആം മിനിറ്റിൽ റിച്ചാർലിസനും ഇഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെ നെയ്മറുമാണ് ബ്രസീലിനായി ഗോൾ നേടിയത്.
ജയത്തോടെ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ ജിസ്യൂസിനെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റിയാണ് നെയ്മർ രണ്ടാം ശ്രമത്തിൽ ഗോളാക്കി മാറ്റിയത്. വാറിലൂടെയാണ് റഫറി പെനൽറ്റി വിധിച്ചത്.
നെയ്മർ എടുത്ത ആദ്യ പെനൽറ്റി ഇക്വഡോർ ഗോൾ കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്ക് എടുക്കുന്നതിന് മുമ്പ് ഇക്വഡോർ താരങ്ങൾ മുന്നോട്ട് നീങ്ങിയതിനാൽ റഫറി വീണ്ടും കിക്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ശ്രമത്തിൽ അവസരങ്ങളൊന്നും നൽകാതെ നെയ്മർ ഫിനിഷ് ചെയ്തു.
അഞ്ച് വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ കുപ്പായമണിഞ്ഞ ഫ്ലമെിംഗോ താരം ഗബ്രിയേൽ ബാർബോസ ഇടവേളക്ക് തൊട്ടുമുമ്പ് ബ്രസീലിനായി സ്കോർ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാൽ ഗോളനുവദിച്ചില്ല. ഗ്രൂപ്പിൽ അഞ്ച് കളികളിൽ അഞ്ച് ജയവുമായി 15 പോയന്റുമായി ബ്രസീൽ ഒന്നാമതും അഞ്ച് കളികളിൽ മൂന്ന് ജയവുമായി 11 പോയന്റുള്ള അർജന്റീന രണ്ടാമതുമാണ്.
അഞ്ച് മത്സരങ്ങളിൽ ഒമ്പത് പോയന്റുള്ള ഇക്വഡോറാണ് ഗ്രൂപ്പിൽഡ മൂന്നാം സ്ഥാനത്ത്. ഏഴ് പോയന്റുള്ള പരാഗ്വേ നാലാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാരാണ് അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.