മാധ്യമപ്രവർത്തകന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു: "ഹാരി കെയ്ൻ, ഏർലിങ് ഹാലണ്ട്, ലിയോണൽ മെസി, പിന്നെ താങ്കൾ ർ ഇതിൽ ആരാണ് ഏറ്റവും മികച്ച താരം?.
ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകത്ത് നിലവിൽ ആരാണ് ഏറ്റവും മികച്ച താരം? ആരാധകർക്കിടയിലും മാധ്യമങ്ങൾക്കിടയിലും കാലങ്ങളായി ചർച്ചയാകുന്ന ഈ ചോദ്യം കഴിഞ്ഞ ദിവസം ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് നേരെയും ഉയരുകയുണ്ടായി. ലോകകപ്പ് മത്സരങ്ങൾക്കിടയിലെ വാർത്താസമ്മേളനത്തിലാണ് ഫ്രഞ്ച് നായകനോട് മാധ്യമപ്രവർത്തകൻ ഈ കൗതുകകരമായ ചോദ്യം ചോദിച്ചത്.
മാധ്യമപ്രവർത്തകന്‍റെ ചോദ്യം ഇങ്ങനെയായിരുന്നു: "ഹാരി കെയ്ൻ, ഏർലിങ് ഹാലണ്ട്, ലിയോണൽ മെസി, പിന്നെ താങ്കൾ ഇതിൽ ആരാണ് ഏറ്റവും മികച്ച താരം?. ചോദ്യത്തിൽ പോര്‍ച്ചുഗലിന്‍റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് മാധ്യമപ്രവർത്തകൻ വിട്ടുപോയിരുന്നു. എന്നാൽ ഒട്ടും മടിക്കാതെ, റൊണാൾഡോയുടെ പേര് കൂടി സ്വയം കൂട്ടിച്ചേർത്ത് എംബാപ്പെ നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കായികപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
നിങ്ങൾ ആ കൂട്ടത്തിൽ ഒരാളുടെ പേര് പറയാൻ മറന്നുപോയി, ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിൽ ഇവരെല്ലാവരും വ്യത്യസ്തമായ ശൈലിയിലുള്ള, തനതായ കഴിവുകളുള്ള ലോകോത്തര കളിക്കാരാണ്. ഇവരിലൊരാളെ മാത്രം മികച്ചവനായി തിരഞ്ഞെടുക്കുക അസാധ്യമാണ്. ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. ഈ താരങ്ങളുടെയെല്ലാം കളി കണ്ട് ആസ്വദിക്കുകയാണ് ആരാധകർ ചെയ്യേണ്ടതെന്നായിരുന്നു എംബാപ്പെയുടെ മറുപടി.
തന്‍റെ കുട്ടിക്കാലത്തെ ഹീറോയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചോദ്യത്തിൽ നിന്നും ഒഴിവാക്കിയപ്പോൾ കൃത്യമായി അത് ഓർമ്മിപ്പിച്ച എംബാപ്പെയുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെ കൈയടികളോടെയാണ് ഫുട്ബോൾ ലോകം വരവേൽക്കുന്നത്. ആദ്യ ലോകകപ്പ് മത്സരത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതിന് പിന്നാലെ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എംബാപ്പെയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. വമ്പൻ താരങ്ങളെ പരസ്പരം താരതമ്യം ചെയ്ത് തരംതാഴ്ത്തുന്നതിനേക്കാൾ അവരുടെ കളി കണ്ട് ആസ്വദിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.
