ജനുവരി മാസം മാത്രം 19,000 കോടി രൂപയുടെ ഐഫോണ്‍ കയറ്റുമതി, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആകെ കയറ്റുമതി മൂല്യം 10 മാസം കൊണ്ട് ഒരു ലക്ഷം കോടി രൂപ കടന്നു, ഇന്ത്യയിലെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ആപ്പിള്‍ 

ദില്ലി: ഇന്ത്യയിൽ നിന്ന് ഐഫോണുകൾ കയറ്റുമതി ചെയ്യുന്നതിൽ പുത്തന്‍ നാഴികക്കല്ലുമായി ആപ്പിള്‍. 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ (എപ്രില്‍-ജനുവരി) ആപ്പിളിന്‍റെ ഐഫോൺ കയറ്റുമതി 31 ശതമാനം വർധിച്ച് ഒരു ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2023-24) ഇതേ കാലയളവിൽ ആപ്പിള്‍ രാജ്യത്ത് നിന്ന് 76,000 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകൾ കയറ്റുമതി ചെയ്ത സ്ഥാനത്താണ് ഈ വളർച്ച. ഇതാദ്യമായാണ് ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി ഒരു ലക്ഷം കോടി രൂപ കടക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഈ റെക്കോർഡ് കയറ്റുമതിയുടെ പിൻബലത്തിലാണ് 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസത്തിനുള്ളിൽ ആപ്പിളിന്‍റെ ഐഫോൺ വിൽപ്പനയുടെ ഫ്രീ-ഓൺ-ബോർഡ് മൂല്യം ഇതിനകം ഒരു ലക്ഷം കോടി രൂപ കടന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ്‍സിനെ ഉദ്ധരിച്ച് മണികണ്ട്രോൾ റിപ്പോർട്ട് ചെയ്തു. 

ടാറ്റ ഇലക്‌ട്രോണിക്സ്, പെഗാട്രോൺ എന്നിങ്ങനെ മൂന്ന്‌ കമ്പനികളാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത്. ഇതിൽ പെഗാട്രോണിന്റെ 60 ശതമാനത്തോളം ഓഹരികൾ അടുത്തിടെ ടാറ്റ ഏറ്റെടുത്തിരുന്നു. 2025 ജനുവരിയിൽ മാത്രം ടാറ്റ ഇലക്‌ട്രോണിക്സ്, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നീ വെണ്ടർമാരുടെ സഹായത്തോടെ ആപ്പിൾ ഇന്ത്യയിൽ നിന്നും 19,000 കോടി രൂപയുടെ റെക്കോർഡ് കയറ്റുമതിയാണ് നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ഇക്കഴിഞ്ഞ 2024 ഡിസംബറിൽ 14,000 കോടിയുടെ കയറ്റുമതിയാണ് നടന്നത്. ഒരുമാസത്തെ ഉയർന്ന കയറ്റുമതിയുടെ ഈ റെക്കോഡ് ജനുവരിയിൽ ആപ്പിൾ മറികടന്നു. 2024 ഒക്ടോബറിൽ ഐഫോൺ 16 അവതരിപ്പിച്ച ശേഷമാണ് കയറ്റുമതിയിൽ വലിയ വർധന തുടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യ ആപ്പിളിന് വലിയൊരു വിപണിയാണെന്നും ഡിസംബർ പാദത്തിൽ റെക്കോർഡ് വളർച്ച കൈവരിച്ചുവെന്നും, 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബ്രാന്‍ഡായിരുന്നു ഐഫോൺ എന്നും ആപ്പിൾ സിഇഒ ടിം കുക്ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 

Read more: ഇന്നലെ പറ്റിച്ചു, പക്ഷേ വരുമ്പോള്‍ ഒന്നൊന്നര വരവ് വരും; ഐഫോണ്‍ എസ്ഇ 4ല്‍ അഞ്ച് വന്‍ അപ്‌ഗ്രേഡുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം