പുതിയ പഠനങ്ങൾ അനുസരിച്ച് ഇന്ത്യക്കാർ ദിവസവും 5 മണിക്കൂർ ഫോണിൽ സോഷ്യൽ മീഡിയ, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവയ്ക്കായി ചിലവഴിക്കുന്നു. കുറഞ്ഞ ചിലവിൽ ഡാറ്റ ലഭ്യമായതോടെ ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ടെലിവിഷനെ മറികടന്നു.

ദില്ലി: ഇന്ത്യയിൽ 1.2 ബില്യണിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും 950 ദശലക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുമുണ്ട് എന്നാണ് കണക്കുകള്‍. ഏകദേശം 10 രൂപ നിരക്കിൽ ഇവിടെ 1 ജിബി ഇന്‍റര്‍നെറ്റ് ലഭ്യമാണ്. കുറഞ്ഞ വിലയിലുള്ള ഫോണുകളും ഡാറ്റാ പായ്ക്കുകളും അവതരിപ്പിക്കപ്പെട്ടത് രാജ്യത്തിൻ്റെ ഡിജിറ്റലൈസേഷന്‍റെ വേഗം കൂട്ടി. എന്നാൽ ഇത് പലരെയും ഫോണിന് അടിമകളാക്കുകയും മണിക്കൂറുകളോളം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന പ്രത്യാഘാതവുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഗ്ലോബൽ മാനേജ്‌മെന്‍റ് സ്ഥാപനമായ EY നടത്തിയ പഠനത്തിൽ ഇന്ത്യക്കാർ അവരുടെ ഫോണുകൾ മുമ്പത്തേക്കാളും കൂടുതൽ സമയം ഉപയോഗിക്കുന്നതായി പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഉപയോക്താക്കൾ ദിവസവും അഞ്ച് മണിക്കൂറോളം സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ് എന്നിവയ്ക്കായി സമയം ചിലവഴിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ എളുപ്പത്തിലും കുറഞ്ഞ ചിലവിലും ഇൻ്റർനെറ്റ് ലഭ്യമാകുന്നതിലൂടെ എങ്ങനെയാണ് ആളുകൾക്കിടയിൽ മാധ്യമങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതെന്ന് പഠനം എടുത്തുപറയുന്നു.

ഇന്ത്യയുടെ മാധ്യമ, വിനോദ ബിസിനസിന്‍റെ പ്രധാന മേഖലയായിരുന്ന ടെലിവിഷനെ മറികടന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024-ൽ രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങളുടെ മൂല്യം 2.5 ട്രില്യൺ രൂപയായി കണക്കാക്കുന്നതായി EY-യുടെ വിശകലനം പറയുന്നു.

കൂടുതൽ വായിക്കാൻ: PUBG, BGMI നിർമ്മാതാക്കളായ ക്രാഫ്റ്റൺ ഇന്ത്യയിലെ ഗെയിമിംഗ് തന്ത്രം മെച്ചപ്പെടുത്താൻ 75% ഓഹരികൾ വാങ്ങുന്നു

അതേസമയം സോഷ്യൽ നെറ്റ്‌വർക്കിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് എന്നിവയെല്ലാം ഇന്ത്യക്കാരുടെ സ്ക്രീൻ ടൈമിനെ സ്വാധീനിച്ചു. ഏകദേശം 70% ആളുകളും ദിവസവും അഞ്ച് മണിക്കൂറാണ് ഫോണിൽ ചെലവഴിക്കുന്നത്.

ഈ പഠനം അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ മാർക്കറ്റ് ഇന്ത്യയാണ്. 2024-ൽ ആളുകൾ 1.1 ട്രില്യൺ മണിക്കൂറുകളാണ് മൊബൈലിൽ ചെലവഴിച്ചത്. ദിവസേനയുള്ള മൊബൈൽ സ്ക്രീൻടൈമിൻ്റെ കാര്യത്തിൽ ബ്രസീലിനും ഇന്തോനേഷ്യക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കൂടാതെ ആമസോൺ, മെറ്റ പോലുള്ള അന്താരാഷ്ട്ര ഐടി ഭീമന്മാർ ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായും വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ വിപണിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഡിജിറ്റൽ മീഡിയയുടെ ഉപയോഗം വർധിക്കുമ്പോൾ ടെലിവിഷൻ, അച്ചടി മാധ്യമങ്ങൾ, റേഡിയോ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങൾക്ക് 2024-ൽ വരുമാനത്തിലും വിപണി വിഹിതത്തിലും കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വായിക്കാൻ: എന്താണ് ജിബ്ലി ആർട്ട്? ചാറ്റ്ജിപിടി 4oയുടെ പുതിയ ഫീച്ചറുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു