വെറുതെയിരിക്കാം, ഉറങ്ങാം, കരയാം ഇവയും ജോലികളാണ്; ശമ്പളം എത്രയാണെന്നറിയാമോ?
മരണവീട്ടിലെ വിലാപക്കാർ എന്നും ഈ ജോലിക്ക് പേരുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന ജോലിയാണിത്. ശവസംസ്കാരം നടക്കുന്ന വീടുകളിൽ പോയി കരയുക എന്നതാണത്രേ ഇവരുടെ ജോലി.
കരച്ചിൽ ജോലി
മരണവീട്ടിലെ വിലാപക്കാർ എന്നും ഈ ജോലിക്ക് പേരുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന ജോലിയാണിത്. ശവസംസ്കാരം നടക്കുന്ന വീടുകളിൽ പോയി കരയുക എന്നതാണത്രേ ഇവരുടെ ജോലി. വിവിധ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഈ ജോലി ലോകത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു. ഇംഗ്ലണ്ടിലെ എസെക്സിൽ ‘റെന്റ് എ മോണർ’ എന്നൊരു കമ്പനിയുണ്ട്. അപരിചിതരുടെ വീടുകളിൽ വന്നു ബന്ധുക്കളെപ്പോലെ അഭിനയിച്ചു മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാൻ ഇവർ ആളുകളെ ഏർപ്പാടാക്കിത്തരും. മണിക്കൂറിൽ 45 യൂറോയാണു പ്രതിഫലം. ഏകദേശം 3500 രൂപ.
പ്രതിമ ജോലി
വസ്ത്ര ഷോറൂമുകളിലും മറ്റും വക്കുന്ന പ്രതിമകളെ കണ്ടിട്ടില്ലേ. പ്രതിമകൾക്ക് പകരം ജീവനുള്ള മനുഷ്യരേയും ഇതുപോലെ മാനക്വിനുകളായി നിർത്താറുണ്ട്. ഫാഷൻ ഹബുകളായ മിലാൻ, പാരീസ്, ടോക്കിയോ തുടങ്ങിയ നഗരങ്ങളിൽ ഇത് പതിവാണ്. 45 മിനിറ്റോളം പ്രതിമകളുടെ പോലെ അനങ്ങാതെ നിൽക്കണമെന്നു മാത്രം. മണിക്കൂറിന് 70 ഡോളർ (4,840 രൂപ) ആണ് പ്രതിഫലം.
ഉറങ്ങുന്ന ജോലി
അടുത്തിടെ ഫിൻലൻഡിലെ ഒരു ഹോട്ടൽ ഈ തസ്തികയിലേക്ക് ആളെ എടുത്തതോടെയാണു പ്രഫഷണൽ സ്ലീപ്പർമാർ ശ്രദ്ധ നേടുന്നത്. പ്രത്യേകിച്ചൊന്നുമില്ല. മൂടിപ്പുതച്ചു കിടന്നുറങ്ങുക. അതാണ് ജോലി. വെറുത ഉറങ്ങിയാൽ പോര കേട്ടോ. വൻ ഹോട്ടലുകളിലെ മുറികളിൽ കിടന്നുറങ്ങുക എന്നതാണു പ്രഫഷനൽ സ്‍ലീപ്പർമാർ ചെയ്യേണ്ടത്. ഹോട്ടൽ മുറികളിൽ എത്രമാത്രം സുഖകരമായി ഉറങ്ങാൻ സാധിക്കുന്നു എന്നു മനസ്സിലാക്കുകയാണു ലക്ഷ്യം. ഉറക്കത്തിന്റെ താളവും ആഴവുമൊക്കെ ശാസ്ത്രീയമായി പരിശോധിക്കും. മിക്കവാറും ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും മുൻപാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.
പൂച്ചകൾക്കൊപ്പം ജോലി
പൂച്ചകളെ ഇഷ്ടമുള്ളവരും ഇല്ലാത്തവരുമുണ്ട്. ചിലരെല്ലാം കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് പൂച്ചകളെ കരുതുന്നത്. അത്തരക്കാർക്ക് ഇണങ്ങുന്ന ജോലിയാണിത്. ക്യാറ്റ് കഫെയിലെ ജോലി. പൂച്ചകളെ പരിപാലിക്കൽ, അവയുടെ സംരക്ഷണ ചുമതല, അവരെ അണിയിച്ചൊരുക്കി നിർത്തുക ഇവയൊക്കെയാണ് ചുമതലകൾ. തികച്ചും പ്രഫഷനൽ രീതിയിലാണ് ക്യാറ്റ് കഫെകളുടെ പ്രവർത്തനം. അത്യാവശ്യം നല്ല ശമ്പളവും ലഭിക്കും. 1998 ൽ തയ്‌വാനിലാണു ലോകത്ത് ആദ്യ ക്യാറ്റ് കഫെ പ്രവർത്തനമാരംഭിക്കുന്നത്. ജോലിയുടെ സമ്മർദം അതിജീവിക്കാൻ ആളുകൾ വൈകുന്നേരങ്ങളിൽ ക്യാറ്റ് കഫെയിലെത്തും. കുറച്ച് മണിക്കൂറുകൾ ഇവയ്ക്കൊപ്പം ചെലവഴിക്കും. ഇന്ത്യയിലെ ആദ്യ ക്യാറ്റ് കഫെ മുംബൈയിലാണ്. നിലവിൽ അഞ്ചിലേറെ ക്യാറ്റ് കഫെകൾ രാജ്യത്തെ വിവിധ നഗരങ്ങളിലായുണ്ട്.
ഒന്നും ചെയ്യാനില്ലാത്ത ജോലി
സ്വീഡനിലെ ഗോഥെൻബെർഗിലുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ പോയി രാവിലെ പഞ്ച് ഇൻ ചെയ്യണം. വൈകീട്ട് പഞ്ച് ഔട്ട് ചെയ്യണം. ഇതിനിടയിൽ നമുക്കിഷ്ടമുള്ള എന്തു കാര്യങ്ങളും ചെയ്യാം. വായിക്കാം, സിനിമ കാണാം, വെറുതെ കറങ്ങി നടക്കാം. യാതൊരു പ്രശ്നമില്ല. മാസം 2,300 ഡോളർ അല്ലെങ്കിൽ 1.59 ലക്ഷം രൂപയാണ് ശമ്പളം! 2025-ൽ ഈ സ്റ്റേഷന്റെ പണി പൂർത്തിയാകും വരെ നിയമനം നടക്കില്ല. എന്നാൽ ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം പുറത്തിറക്കിയിട്ടുണ്ട്. വാർഷിക ഇൻക്രിമെന്റും ലീവും എല്ലാം ഉള്ള ജോലി തന്നെ ഇതും. സ്വീഡൻ ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഒരു ആർട്ട് പ്രൊജക്റ്റിന്റെ ഭാഗമാണ് ഈ ജോലി. പ്രത്യേകിച്ചൊരു ജോലിയൊന്നുമില്ല എന്നതാണ് ഈ ജോലി.