- Home
- Sports
- Cricket
- കാത്തിരുന്നത് 9 വർഷം, 3273 ദിവസങ്ങൾ, ഒടുവിൽ ആ കടമ്പ കടന്ന് വാഷിംഗ്ടണ്‍ സുന്ദർ, ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി നേട്ടം
കാത്തിരുന്നത് 9 വർഷം, 3273 ദിവസങ്ങൾ, ഒടുവിൽ ആ കടമ്പ കടന്ന് വാഷിംഗ്ടണ്‍ സുന്ദർ, ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി നേട്ടം
ഐപിഎല്ലില്‍ 9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വാഷിംഗ്ടൺ സുന്ദര്‍ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ചു. ഐപിഎൽ അരങ്ങേറ്റം കുറിച്ച് 3273 ദിവസങ്ങൾക്കുശേഷമാണ് സുന്ദറിന്‍റെ ഈ നേട്ടം.

9 വര്‍ഷത്തെ കാത്തിരിപ്പ്
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസ് താരം വാഷിംഗ്ടൺ സുന്ദറിന്‍റെ 9 വര്‍ഷം നീണ്ട കാത്തിരിപ്പിന് അന്ത്യം. ഐപിഎൽ അരങ്ങേറ്റം കുറിച്ച് 3273 ദിവസങ്ങൾക്കുശേഷം സുന്ദര്‍ തന്‍റെ ആദ്യ അർധസെഞ്ചുറി സ്വന്തമാക്കി.
നേട്ടം ഡല്‍ഹിക്കെതിരെ
ബുധനാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി സുന്ദര്‍ അര്‍ധസെഞ്ചുറി നേടിയത്. 32 പന്തില്‍ 55 റണ്‍സെടുത്ത സുന്ദര്‍ 6 ഫോറും രണ്ട് സിക്സും പറത്തി.
സെഞ്ചുറി കൂട്ടുകെട്ട്
ഗുജറാത്ത് ടൈറ്റൻസിനായി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സുന്ദർ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം (70 റൺസ്) മൂന്നാം വിക്കറ്റിൽ 60 പന്തിൽ 104 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടിലും പങ്കാളിയായി.
3,273 ദിവസം നീണ്ട കാത്തിരിപ്പ്
2017 ഏപ്രിൽ 22-ന് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിന് വേണ്ടി അരങ്ങേറിയ സുന്ദറിന് ഇതുവരെ ഒരു ഐപിഎൽ ഫിഫ്റ്റി സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞവര്‍ഷം കൈയകലത്തില്‍ നഷ്ടമായി
2025 ഏപ്രിലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 49 റൺസായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന സ്കോർ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിലും സുന്ദര്‍ നേരത്തെ കളിച്ചിട്ടുണ്ട്.
ഇന്ത്യക്കായി ആദ്യ ഫിഫ്റ്റ് 3 വര്‍ഷം മുമ്പ്
ഇന്ത്യക്കായി 60 ടി20 മത്സരങ്ങില്‍ 25 ഇന്നിംഗ്സുകള്‍ ബാറ്റ് ചെയ്തിട്ടുള്ള സുന്ദര്‍ ഒരു അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. 2023ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഒരേയൊരു അര്‍ധസെഞ്ചുറി. 28 പന്തിലാണ് സുന്ദര്‍ അന്ന് അര്‍ധസെഞ്ചുറി നേടിയത്.
ഓസ്ട്രേലിയക്കെതിരെയും മിന്നി
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഹൊബാര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 23 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന സുന്ദര്‍ ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇത്തവണ ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിലും ഭാഗമായിരുന്നു.
ബട്ട്‌ലറുടെ ചരിത്ര നേട്ടം
മത്സരത്തിൽ സുന്ദറിനു പുറമെ ജോസ് ബട്‌ലറും (27 പന്തിൽ 52) വെടിക്കെട്ട് പ്രകടനം നടത്തി. അഞ്ച് സിക്സറുകളാണ് ബട്ട്‌ലർ പറത്തിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ 600 സിക്സറുകൾ തികയ്ക്കുന്ന വെസ്റ്റ് ഇൻഡീസുകാരനല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും ബട്‌ലർ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

