ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടന്ന രാജസ്ഥാൻ റോയൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വൈഭവിന്‍റെ പ്രകടനമാണ് പത്താനെ അതിശയിപ്പിച്ചത്.
ഗുവാഹത്തി: ഐപിഎല്ലില്‍ ജസ്പ്രീത് ബുംറയെ പോലും അടിച്ചുപറത്തിയ 15-കാരൻ വൈഭവ് സൂര്യവംശിയെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വൈഭവിനെ അധികകാലം കാത്തിരുത്തരുതെന്നും എത്രയും വേഗം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കണമെന്നും പത്താൻ സെലക്ടർമാരോട് ആവശ്യപ്പെട്ടു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പത്താൻ വൈഭവനിക്കുറിച്ച് വാചാലനായത്.
ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടന്ന രാജസ്ഥാൻ റോയൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വൈഭവിന്‍റെ പ്രകടനമാണ് പത്താനെ അതിശയിപ്പിച്ചത്. ലോക ക്രിക്കറ്റിലെ തന്നെ 'ഗോട്ട്' എന്ന് വിശേഷിപ്പിക്കാവുന്ന ബൗളറാണ് ബുംറയെന്നും ബുംറയുടെ പ്ലാനുകൾ പോലും മാറ്റാൻ വൈഭവിനായെന്നും പത്താൻ പറഞ്ഞു.
തന്‍റെ 15-ാം വയസ്സിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്നത് സമാനതകളില്ലാത്ത പ്രകടനമാണ്. മുൻപ് ആരും ഇത്തരത്തിൽ കളിക്കുന്നത് കണ്ടിട്ടില്ല. ബുംറയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്, കഴിഞ്ഞ തവണ അദ്ദേഹത്തിന് വിക്കറ്റ് നൽകി, ഇത്തവണ അദ്ദേഹത്തെ അടിച്ചുപറത്തും എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ഒരു 15-കാരനെ സങ്കൽപ്പിക്കുക. ബുംറയെ നേരിട്ട ആദ്യ പന്തിൽ തന്നെ അവൻ സിക്സറടിച്ച് അവനത് തെളിയിക്കുകയും ചെയ്തു.
ബുംറയെ തന്‍റെ പതിവ് പ്ലാനുകളിൽ നിന്ന് മാറ്റി സ്ലോ ബോളുകൾ എറിയാൻ പ്രേരിപ്പിച്ചു എന്നതാണ് വൈഭവിന്‍റെ വിജയമെന്നും പത്താൻ കൂട്ടിച്ചേർത്തു. മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 11 ഓവര്‍ വീതമായി വെട്ടിക്കുറച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് 14 പന്തിൽ 39 റൺസാണ് അടിച്ചുകൂട്ടിയത്. ബുംറക്കെതിരെ പറത്തിയ രണ്ട് സിക്സറുകൾ അടക്കം 5 സിക്സുകളാണ് വൈഭവ് പറത്തിയത്. കേവലം 15 വയസ്സുള്ള ഒരു താരം ഐപിഎൽ പോലൊരു വലിയ വേദിയിൽ ലോകത്തെ ഒന്നാം നമ്പർ ബൗളറെ സമ്മർദ്ദത്തിലാക്കിയത് ക്രിക്കറ്റ് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരുന്നു.
ഈ സീസണിൽ വൈഭവ് പുറത്തെടുക്കുന്ന രണ്ടാമത്തെ തകർപ്പൻ പ്രകടനമാണിത്. ഇതിനു മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ വൈഭവ് അർദ്ധ സെഞ്ചുറി (52) നേടിയിരുന്നു. 2025-ലെ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ വൈഭവിനെ ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയായ വൈഭവിനെ അധികം കാത്തിരിക്കാതെ ഇന്ത്യൻ ജേഴ്‌സിയിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
