- Home
- Sports
- Cricket
- ഷമിയുടെ കെണിയില്‍ വീണ് വീണ്ടും ഡക്കായി അഭിഷേക്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ സഞ്ജുവിനും രോഹിത്തിനുമൊപ്പം
ഷമിയുടെ കെണിയില്‍ വീണ് വീണ്ടും ഡക്കായി അഭിഷേക്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ സഞ്ജുവിനും രോഹിത്തിനുമൊപ്പം
ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ പൂജ്യത്തിന് പുറത്തായതോടെ സൺറൈസേഴ്‌സ് ഓപ്പണർ അഭിഷേക് ശർമ്മ ഒരു നാണക്കേടിന്റെ റെക്കോർഡിനൊപ്പമെത്തി.

ഷമിയുടെ കെണിയില്‍ വീണു
ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെയും നിരാശപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. നേരിട്ട രണ്ടാം പന്തിൽ തന്നെ മുഹമ്മദ് ഷമിക്ക് വിക്കറ്റ് നൽകി അഭിഷേക് പുറത്തായി. വൈഡ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയായിരുന്നു അഭിഷേക് മടങ്ങിയത്.
നാണക്കേടിന്‍റെ റെക്കോര്‍ഡ്
പൂജ്യത്തിന് പുറത്തായതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അഭിഷേക് ഇടംപിടിച്ചു.
രോഹിത് ശർമ്മയ്ക്കും സഞ്ജുവിനുമൊപ്പം
ഈ വർഷം ടി-20 ക്രിക്കറ്റിൽ അഭിഷേക് ശർമ ആറാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ (2018-ൽ ആറ് തവണ), സഞ്ജു സാംസൺ (2024-ൽ ആറ് തവണ) എന്നിവർക്കൊപ്പമാണ് അഭിഷേക് എത്തിയത്.
ലോകകപ്പിലും നിരാശ
ഐപിഎല്ലിന് തൊട്ടു മുമ്പ് നടന്ന ടി20 ലോകകപ്പിലും അഭിഷേക് മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായിരുന്നു. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ അഭിഷേക് ഫോമിലായെന്ന് കരുതിയെങ്കിലും ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തി. ലോകപ്പിന്‍റെ ടോപ് സ്കോററാകുമെന്ന് കരുതിയ അഭിഷേക് എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 141 റൺസ് മാത്രമാണ് നേടിയത്.
ആര്‍സിബിക്കെതിരെ അടിതെറ്റി
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ആദ്യ കളിയില്‍ 8 പന്തില്‍ 7 റണ്‍സെടുത്ത് അഭിഷേക് മടങ്ങി.
കൊല്‍ക്കത്തക്കെതിരെ തിളങ്ങി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രണ്ടാം മത്സരത്തില്‍ 21 പന്തില്‍ 48 റണ്‍സെടുത്ത് അഭിഷേക് തിളങ്ങിയെങ്കിലും തൊട്ടുപിന്നാലെ വീണ്ടും പൂജ്യത്തിന് മടങ്ങി.
മോശം ഫോം തുടരുന്നു
ഐപിഎൽ സീസണിൽ ഇതുവരെ കളിച്ച മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്നായി വെറും 55 റൺസ് മാത്രമാണ് താരം നേടിയത്. ഇതിൽ 48 റൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു.
അടിതറ്റുന്ന അഭിഷേക്
195 എന്ന മികച്ച സ്ട്രൈക്ക് റേറ്റുണ്ടെങ്കിലും ഈ വര്‍ഷം കളിച്ച 16 ഇന്നിംഗ്‌സുകളില്‍ നിന്ന് 25.20 ശരാശരിയിലും 378 റണ്‍സ് മാത്രമാണ് അഭിഷേക് നേടിയത്.
പന്ത് നയിച്ചു, ലക്നൗ ജയിച്ചു
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ലക്നൗ സൂപ്പർ ജയന്‍റ് ഒരു പന്ത് ബാക്കി നിര്‍ത്തി 5 വിക്കറ്റ് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്നൗ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ 68 റൺസുമായി പുറത്താകാതെ നിന്ന റിഷഭ് പന്താണ് ലക്നൗവിന ജയമൊരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!