ഐപിഎൽ ചരിത്രത്തില്‍ ആദ്യം, നാണക്കേടിന്റെ റെക്കോർഡുമായി ചെന്നൈ പേസര്‍ അൻഷുൽ കംബോജ്
ലക്നൗവിനെതിരായ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ പേസര്‍ അന്‍ഷുല്‍ കാംബോജ്. ലക്നൗവിനെതിരായ തോൽവി ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.

ഐപിഎല്‍ ചരിത്രത്തിലാദ്യം
ഐപിഎല്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ ഓവറുകളില്‍ നാലു സിക്സുകള്‍ വഴങ്ങുന്ന ആദ്യ ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി ചെന്നൈ പേസര്‍ അന്‍ഷുല്‍ കാംബോജ്. അന്‍ഷുല്‍ കാംബോജിന്‍റെ രണ്ടാം ഓവറില്‍ മിച്ചല്‍ മാര്‍ഷും മൂന്നാം ഓവറില്‍ നിക്കോളാസ് പുരാനുമാണ് തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തിയത്.

രണ്ടാമത്തെ മാത്രം ബൗളര്‍
ഐപിഎൽ ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ 8 സിക്സറുകൾ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന നാണക്കേടും കാംബോജിന്‍റെ തലയിലായി. ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന യാഷ് ദയാലായിരുന്നു ഈ നാണക്കേട് തലയിലാക്കിയ ആദ്യ ബൗളര്‍.2 023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ദയാലിന്റെ ഈ മോശം പ്രകടനം.
എറിഞ്ഞത് വെറും 16 പന്ത്, വഴങ്ങിയത് 63 റണ്‍സ്
ലക്നൗവിനെതിരായ മത്സരത്തിൽ വെറും 2.4 ഓവർ മാത്രം ബൗൾ ചെയ്ത കംബോജ് വിക്കറ്റൊന്നും നേടാനാകാതെ 63 റൺസാണ് വിട്ടുകൊടുത്തത്.ആകെ 16 പന്തുകൾ എറിഞ്ഞ കംബോജിന്‍റെ 11 പന്തുകളും ഫോറോ സിക്സോ ആയി അതിർത്തി കടന്നു (68.75% ബൗണ്ടറി നിരക്ക്).
ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമൻ
ഐപിഎൽ ചരിത്രത്തിൽ മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60-ലധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കംബോജ്. 2025-ൽ ആർസിബിക്കെതിരെ 3 ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.
ഏറ്റവും മോശം ഇക്കോണമി
ഐപിഎല്‍ ചരിത്രത്തില്‍ കുറഞ്ഞത് രണ്ടോ അതില്‍ കൂടുതല്‍ ഓവറുകള്‍ എറിഞ്ഞ ബൗളര്‍മാരില്‍ ഏറ്റവും മോശം ഇക്കോണമിയുള്ള ബൗളറെന്ന നാണക്കേടും കാംബോജിന്‍റെ തലയിലായി. 2.4 ഓവറില്‍ 63 റണ്‍സ് വഴങ്ങിയ കാംബോജിന്‍റെ ഇക്കോണമി 23.62 ആണ്. സണ്‍റൈസേഴ്സ് താരമായിരുന്നപ്പോള്‍ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ രണ്ടോവറില്‍ 45 റണ്‍സ് വഴങ്ങിയ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ(ഇക്കോണമി 23.00) റെക്കോര്‍ഡാണ് കാംബോജിന്‍റെ തലയിലായത്.
വിക്കറ്റ് വേട്ടയിലും ഒന്നാമൻ
ഇത്തവണ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറാണ് അൻഷുൽ കംബോജ്. 12 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത കാംബോജ് സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.
ഏഴ് വിക്കറ്റ് ജയം
ലക്നൗ ഏക്നാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 7 വിക്കറ്റിനാണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ ലക്നൗ മറികടന്നു.
സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്
38 പന്തില്‍ 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ആണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മിച്ചല്‍ മാര്‍ഷ് 38 പന്തില്‍ 90 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. നിക്കോളാസ് പുരാന്‍റെ ആദ്യ ഷോട്ട് തന്നെ മുകേഷ് ചൗധരിയുടെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് ഇളക്കിയതോടെയാണ് മാര്‍ഷിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായത്.
ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി
തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ജയിച്ചിരുന്നെങ്കില്‍ ടോപ് ഫോറിലെത്താമായിരുന്ന ചെന്നൈക്ക് ഹൈദരാബാദിനും ഗുജറാത്തിനുമെതിരായ അവസാന രണ്ട് കളികളില്‍ ജയിച്ചാലും മറ്റു ടീമുകളുെ മത്സരഫലം ആശ്രയിച്ചെ പ്ലേ ഓഫ് സാധ്യതയുള്ളു. 12 കളികളില്‍ 12 പോയിന്‍റുള്ള ചെന്നൈ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായി രാജസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്തേക്ക് വീണു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!