മറക്കില്ലൊരിക്കലും ഈ ജയവും തോല്‍വിയും; ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ത്രില്ലിംഗ് ഫൈനലിന് ഒരുവര്‍ഷം
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ത്രില്ലിംഗ് ഫൈനലിന് ഇന്ന് ഒരുവര്‍ഷം. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ പോരാട്ടത്തിനൊടുവില്‍ ബൗണ്ടറി കണക്കില്‍ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ തോല്‍വിയിലും തല ഉയര്‍ത്തി ന്യൂസിലന്‍ഡും ആരാധകരുടെ ഹൃദയം കവര്‍ന്നു.
രണ്ട് വീഴ്ചകളാണ് മത്സരത്തിന്റെ അന്തിമ ഫലത്തില്‍ നിര്‍ണായകമായത്. ഗപ്ടിലിന്റെ ത്രോയില്‍ റണ്ണൗട്ടാവാതിരിക്കാന്‍ ബെന്‍ സ്റ്റോക്സ് ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോള്‍ ബാറ്റില്‍ തട്ടിയ പന്ത് ബൗണ്ടറി കടന്നു. അമ്പയര്‍ ഇംഗ്ലണ്ടിന് അനുവദിച്ചത് ആറ് റണ്‍സ്. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്ണിനായി ഓടി ക്രീസിലേക്ക് ഡൈവ് ചെയ്തിട്ടും മാര്‍ട്ടിന്‍ ഗപ്ടില്‍ റണ്ണൗട്ടായി.
അവസാന പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ റണ്ണൗട്ടാക്കിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍.
അവസാന പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ ഗപ്ടിലിെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ റണ്ണൗട്ടാക്കുന്നു.
ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്ന ഓവര്‍ ത്രോയില്‍ അംപയര്‍ ഇംഗ്ലണ്ടിന് അനുവദിച്ച ആറ് റണ്‍സ് മത്സരത്തിന്റെ അന്തിമ ഫലത്തില്‍ നിര്‍ണായകമായി. ഗപ്ടിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസാണെന്നും മുൻ അംപയർ സൈമൺ ടോഫൽ ചൂണ്ടിക്കാട്ടിയിരുന്നു.
മന:പൂര്‍വം പന്തിന്റെ ദിശയിലേക്ക് വീണതല്ലെന്ന് അമ്പയറോട് ആംഗ്യം കാട്ടുന്ന ബെന്‍ സ്റ്റോക്സ്.
നിശ്ചിത ഓവറില്‍ മത്സരം ടൈ ആയപ്പോള്‍ നിരാശനായി ക്രീസിലിരിക്കുന്ന ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ്.
നിശ്ചിത ഓവറില്‍ മത്സരം ടൈ ആയപ്പോള്‍ നിരാശയോടെ ബാറ്റ് വലിച്ചെറിയുന്ന ബെന്‍ സ്റ്റോക്സ്.
നിശ്ചിത ഓവറില്‍ മത്സരം ടൈ ആയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടതായി സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ തെളിയുന്നു.
ലോകകപ്പ് നഷ്ടത്തില്‍ വേദനയോടെ തലകുമ്പിട്ടിരിക്കുന്ന മാര്‍ട്ടിന്‍ ഗപ്ടിലിനെ ആശ്വസിപ്പിക്കുന്ന കിവീസ് താരങ്ങള്‍. ഒപ്പം ഇംഗ്ലണ്ട് താരം ക്രിസ് വോക്സും.
വിജയിയുടെ ചിരിക്കും പരാജിതന്റെ കണ്ണീരിനും തമ്മില്‍ നേര്‍ത്ത അകലം മാത്രമെ ഫൈനലില്‍ ഉണ്ടായിരുന്നുള്ളു. ബൗണ്ടറി എണ്ണമെന്ന വിവാദ നിയമത്തില്‍ കിരീടം കൈവിട്ടുവെങ്കിലും ആരാധകരുടെ ഹൃദയം ജയിച്ചാണ് കിവീസ് താരങ്ങള്‍ മടങ്ങിയത്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലും ന്യൂസിലന്‍ഡിനെ കാത്തിരുന്നത് ദൗര്‍ഭാഗ്യം. ഫൈനല്‍ തോല്‍വിക്കുശേഷം നിരാശനായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍.