- Home
- Sports
- Cricket
- ഇന്ത്യയില്‍ മാത്രമല്ല 'ചേട്ടന്‍' പാകിസ്ഥാനിലും വന്‍ ഹിറ്റ്; സഞ്ജു സാംസണെ വാഴ്ത്തി മുന്‍ പാക് താരങ്ങള്‍
ഇന്ത്യയില്‍ മാത്രമല്ല 'ചേട്ടന്‍' പാകിസ്ഥാനിലും വന്‍ ഹിറ്റ്; സഞ്ജു സാംസണെ വാഴ്ത്തി മുന്‍ പാക് താരങ്ങള്‍
ടി20 ലോകകപ്പില്‍ വിന്‍ഡീസിനെതിരെ നിര്‍ണായക മത്സരം ജയിച്ച് സെമിയിലെത്തിയിരുന്നു ഇന്ത്യ. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇപ്പോള്‍ മലയാളി താരത്തെ വാഴ്ത്തുകയാണ് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍.

ഷെഹ്‌സാദിന്റെ വെല്ലുവിളി
മാര്‍ച്ച് ഒന്നിന് നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ തോല്‍പ്പിച്ചില്ലെങ്കില്‍ താന്‍ ജിയോ ടിവിയിലെ 'ഹാര്‍ന മനാ ഹേ' എന്ന പരിപാടിയില്‍ നിന്ന് പടിയിറങ്ങുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്സാദ് പറഞ്ഞിരുന്നു. ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ച മുഹമ്മദ് ആമിറിന്റെ നിലപാടിനോട് അദ്ദേഹം വിയോജിച്ചു.
ആമിറിനോട് വിയോജിപ്പ്
'ആമിര്‍, ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ? ഇന്ന് നിങ്ങളുടെ എല്ലാ പ്രവചനങ്ങളും പാളിപ്പോയി. ഇന്ത്യയെ നിസ്സാരമായി കാണരുതെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ ഒരു ഘടനയിലൂടെയാണ് ഇന്ത്യ തങ്ങളുടെ കളിക്കാരെ വളര്‍ത്തിയെടുക്കുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ ആത്മസംയമനം പാലിക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് അറിയാം. ബൗളിംഗ് അത്ര ശക്തമല്ലെങ്കില്‍ പോലും അവരുടെ ബാറ്റിംഗ് നിര അതിശക്തമാണ്.' ഷെഹ്‌സാദ് മറുപടി നല്‍കി.
ഇന്ത്യ-പാക് മത്സരം
ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തേക്കാള്‍ വലിയ സമ്മര്‍ദ്ദം മറ്റൊന്നില്ലെന്നും അത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ ഇന്ത്യയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സെമിഫൈനലില്‍ മാത്രമല്ല, ഫൈനലിലും എത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.
സഞ്ജു സാംസണെ കുറിച്ച്
സഞ്ജു സാംസണിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിനെ പ്രശംസിക്കാന്‍ ഷെഹ്സാദിന് വാക്കുകളില്ലായിരുന്നു. സഞ്ജുവിനെപ്പോലെ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പോലും പലപ്പോഴും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സഞ്ജു സാംസണ്‍, ക്യാ ബാത്ത് ഹൈ!' എന്നായിരുന്നു ഷെഹ്സാദിന്റെ പ്രതികരണം.
ദക്ഷിണാഫ്രിക്കയോടുള്ള പ്രകടനം
ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബൗളിംഗ് നിരയ്ക്കെതിരെ സഞ്ജു രണ്ട് ടി20 സെഞ്ച്വറികള്‍ നേടിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മറ്റു രാജ്യങ്ങളിലാണെങ്കില്‍ ഇത്തരമൊരു പ്രകടനം ഒരാളുടെ സ്ഥാനം വര്‍ഷങ്ങളോളം സുരക്ഷിതമാക്കുമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മത്സരം കടുത്തതായതിനാല്‍ കുറച്ചു മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ പോലും താരങ്ങള്‍ ഒഴിവാക്കപ്പെടുന്നു.
സഞ്ജുവിന്റെ കരിയര്‍ മാറും
ഈ ലോകകപ്പില്‍ പോലും സഞ്ജുവിന് എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് ലഭിക്കുന്ന അവസാന അവസരമായിരിക്കാം ഈ മത്സരമെന്ന് ഷെഹ്സാദ് കരുതിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദഘട്ടത്തിലെ അദ്ദേഹത്തിന്റെ പുറത്താകാതെയുള്ള 90-ലധികം റണ്‍സ് പ്രകടനം സഞ്ജുവിന്റെ കരിയറിനെ പുതിയൊരു തലത്തിലേക്ക് എത്തിച്ചു.
രോഹിത്തും കോലിയും ഒരുപാഠം
'രോഹിത് ശര്‍മയേയും വിരാട് കോലിയെയും 10 വര്‍ഷത്തോളം ഏറ്റവും അടുത്ത കസേരയിലിരുന്ന് നിരീക്ഷിച്ചുവെന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. ആ പാഠങ്ങളാണ് സഞ്ജു മൈതാനത്ത് നടപ്പിലാക്കിയത്. അതുകൊണ്ടാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണിതെന്ന് അദ്ദേഹം പറഞ്ഞത്'. ഷെഹ്സാദ് ഓര്‍മിപ്പിച്ചു.
അവിശ്വസനീയം
പരിമിതമായ അവസരങ്ങള്‍ മാത്രം ലഭിക്കുമ്പോള്‍, ഇതുപോലൊരു നിര്‍ണ്ണായക മത്സരത്തില്‍ ടീമിനെ സെമിഫൈനലിലേക്ക് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാസിത് അലിയുടെ പ്രതികരണം
സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ലോകോത്തര ഫിനിഷര്‍മാരുടേതിന് സമാനമാണെന്ന് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി അഭിപ്രായപ്പെട്ടു. മറ്റേതൊരു ഇന്ത്യന്‍ ബാറ്ററേക്കാളും നന്നായി സാഹചര്യം മനസ്സിലാക്കി കളിച്ചത് സഞ്ജുവാണെന്ന് ബാസിത് അലി ഊന്നിപ്പറഞ്ഞു.
വിരാട് കോലിയുമായും സാമ്യം
'സഞ്ജുവിന്റെ ബാറ്റിംഗില്‍ വിരാട് കോലിയുടെ ചില നിഴലുകള്‍ കാണാമായിരുന്നു വ്യത്യസ്ത ബൗളര്‍മാര്‍ക്കെതിരെ എങ്ങനെ റണ്‍സ് കണ്ടെത്തണം എന്നതിലും, പന്തിനെ പ്രഹരിക്കാനുള്ള കരുത്തിന്റെ കാര്യത്തിലും അദ്ദേഹം മികച്ചുനിന്നു.' ബാസിത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!